അസാനി തീവ്രമായി തുടരുന്നു, കേരളത്തിലും മഴ തുടരും

ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയിലുള്ള അസാനി ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതുപോലെ ശക്തികുറഞ്ഞില്ല. നിലവിൽ തീവ്ര ചുഴലിക്കാറ്റ് (Severe Cyclonic Storm) ആയി തുടരുന്ന അസാനി (Asani) വളരെ സാവധാനമാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറിൽ 25 കി.മി വേഗതയിൽ വരെ നീങ്ങിയിരുന്നെങ്കിൽ ഇപ്പോൾ അഞ്ചു കി.മി വേഗതയിലാണ് അസാനി നീങ്ങുന്നത്. ആന്ധ്രയിലെ തീരദേശ നഗരമായ കാക്കിനാഡയിൽ നിന്ന് ഏകദേശം 260 കി.മി അകലെയും വിശാഖപട്ടണത്തു നിന്ന് 300 കി.മി അകലെയുമാണ് അസാനിയുടെ സ്ഥാനം. അടുത്ത രണ്ടു ദിവസവും അസാനി അൽപം കൂടി വേഗത കൈവരിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെ വേഗത ഉണ്ടാകാൻ ഇടയില്ലെന്നാണ് നിരീക്ഷണം. തീരത്തോട് ചേർന്ന് ഒഡിഷയിലേക്ക് നീങ്ങുന്ന ട്രാക്കാണ് ഇപ്പോഴും വിവിധ കാലാവസ്ഥാ ഏജൻസികളുടെ കണക്കുകൂട്ടൽ. ഒരു ഘട്ടത്തിൽ ആന്ധ്രയുടെ കരയോട് വളരെ അടുത്തുവരുന്ന അസാനി നാളെ രാത്രി വൈകി ദിശമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ വടക്കുപടിഞ്ഞാറ് ദിശയിലാണ് അസാനി നീങ്ങുന്നത്. ഇത് വടക്കു വടക്കു കിഴക്ക് ദിശയിലേക്ക് മാറും.

കേരളത്തില്‍ നാളെയും മഴ സാധ്യത
അസാനി ചുഴലിക്കാറ്റിന്റെ ബഹിർചക്ര മേഘങ്ങൾ കേരളത്തിനു മുകളിലും ഇന്ന് പുലർച്ചെ മുതൽ എത്തിയിരുന്നു. ഇതുമൂലം വടക്കൻ കേരളത്തിലും മധ്യ, തെക്കൻ ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇന്ന് പുലർച്ചെക്കും രാവിലെക്കും ഇടയിൽ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ പലയിടത്തും ഇന്ന് ഉച്ചവരെ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയും ലഭിച്ചു. അസാനിയുടെ മേഘങ്ങൾ കൂടുതൽ കേരളത്തിന്റെ കിഴക്കൻ മേഖലയിലും ഇടനാടു പ്രദേശങ്ങളിലും കേന്ദ്രീകരിക്കപ്പെട്ടതാണ് ഇന്ന് പകലും മഴ ലഭിക്കാൻ കാരണം. എന്നാൽ തീരദേശത്തേക്ക് മേഘം എത്താത്തതും പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും തീരദേശത്ത് മഴ കുറച്ചു. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത 12 മണിക്കൂർ കൂടി തുടരാനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു. അസാനിയുടെ ഭാഗമായി ഇന്ന് രാത്രി കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യതുണ്ട്. കോഴിക്കോട്., മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്. നാളെയും ഒറ്റപ്പെട്ട മഴ തുടർന്ന ശേഷം വ്യാഴം മുതൽ അസാനിയുടെ സ്വാധീനം കുറയുകയും പിന്നീട് ഇടിയോടുകൂടെയുള്ള വേനൽ മഴ തുടരുകയും ചെയ്യും.കേരള, ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലക്കുണ്ട്.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment