ഇടവപ്പാതി കഴിഞ്ഞ് മിഥുനം ഒരാഴ്ച പിന്നിട്ടു; മഴ കുറയുന്നതെന്ത്?

കാലവർഷം കേരളത്തിൽ ദുർബലമായി തുടരും. കേരളമൊഴികെയുള്ള പടിഞ്ഞാറൻ തീരത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു – കിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴയും പ്രളയവും തുടരും . തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് അവസാനത്തോടെ കേരളത്തിൽ എത്തിയെങ്കിലും സാധാരണ ജൂണിൽ ലഭിക്കേണ്ട മഴയുടെ പകുതിപോലും ഇതുവരെ ലഭിച്ചിട്ടില്ല. ജൂണിലും ജൂലൈയിലും കാലവർഷം സാധാരണയിൽ കുറവ് അനുഭവപ്പെടും എന്ന് കഴിഞ്ഞ മെയ് മാസത്തിൽ Metbeat Weather നിരീക്ഷിച്ചിരുന്നു. ജൂൺ 19 വരെ 57 ശതമാനം മഴ കുറവാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാലവർഷക്കാറ്റ് ദുർബലമായി കേരളത്തിലേക്ക് പ്രവേശിക്കുന്നതാണ് ഇതിന് കാരണം. ഇടവപ്പാതി കഴിഞ്ഞ് മിഥുനം ഒരാഴ്ച പിന്നിട്ടെങ്കിലും കേരളത്തിൽ ഇപ്പോഴും കാലവർഷം സജീവമാകുന്ന ലക്ഷണങ്ങൾ ഇല്ല . കാലവർഷത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളൊന്നും നിലവിൽ അന്തരീക്ഷത്തിൽ ഇല്ല എന്നുള്ളതാണ് ഇതിന് കാരണം. അതേസമയം, കാലവർഷത്തിന്റെ ബംഗാൾ ഉൾക്കടൽ ബ്രാഞ്ചിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഒരാഴ്ചയായി കനത്ത മഴയും പ്രളയവും തുടരുകയാണ്. കാലവർഷത്തിന്റെ അറബിക്കടൽ ബ്രാഞ്ചിൽ മഴ സാധാരണഗതിയിൽ ആണ് . കേരളത്തിൽ മഴ കുറഞ്ഞെങ്കിലും കർണാടക മുതൽ ഗുജറാത്ത് വരെയുള്ള മേഖലകളിൽ സാധാരണ രീതിയിൽ മഴ ലഭിക്കുന്നുണ്ട്. ആഗോള മഴപ്പാത്തിയായ MJO അനുകൂല സ്ഥിതിയിലേക്ക് വരുന്നതോടെ കേരളത്തിൽ വീണ്ടും മഴ ശക്തിപ്പെടും എന്നാണ് Metbeat Weather നിരീക്ഷണം. എം .ജെ. ഒ ഫേസ് രണ്ടിലേക്ക് നീങ്ങുന്നത് അനുകൂല അന്തരീക്ഷം ഒരുങ്ങിയിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതൽ തിങ്കൾ വരെ കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ മഴ പ്രതീക്ഷിക്കാം. ഇന്നും നാളെയും ഒറ്റപ്പെട്ട മഴ കേരളത്തിൽ തുടരും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴക്ക് സാധ്യത. തെക്കൻ ജില്ലകളിൽ മഴ കുറയും. രാത്രിയിലും പുലർച്ചെയും ചെയ്യുന്ന രീതിയിലാണ് മഴ പ്രതീക്ഷിക്കേണ്ടത്. പകൽ വടക്കൻ ജില്ലകളിൽ ഭാഗികമായി മേഘാവൃതമോ വെയിലോ പ്രതീക്ഷിക്കാം. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം വരെ നീണ്ടുനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് വടക്കൻ കേരളത്തിൽ മഴക്ക് കാരണമാകുക. കോഴിക്കോട് മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ഒറ്റപ്പെട്ട മഴക്ക് സാധ്യത ഉള്ളത്. കർണാടകയിലും കൊങ്കൺ ഭാഗത്തും ഗോവയിലും മഴ ലഭിക്കും. വെള്ളിയാഴ്ച മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ തോതിൽ മഴ ലഭിക്കും. തുടർന്ന് വീണ്ടും മഴ ദുർബലം ആകാനാണ് സാധ്യത.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment