ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ KSEB ശ്രദ്ധിക്കണമെന്ന് ഉന്നത തലയോഗം
കടുത്ത വേനലിൽ സംസ്ഥാനം ചുട്ടുപൊള്ളുമ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്ന് കെ.എസ്.ഇ.ബി.ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന്റെ നിർദേശം. വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നതിനാൽ രാത്രിയിൽ വൈദ്യുതിവിതരണം മുടങ്ങുന്ന സാഹചര്യത്തിലാണ് KSEB ക്ക് സർക്കാർ നിർദ്ദേശം നൽകിയത്.
വരുംവർഷങ്ങളിലും ചൂട് കൂടുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൽ എയർകണ്ടീഷണറുകളുടെ ഉപയോഗം വലിയതോതിൽ ഇനിയും കൂടും. ഇക്കാര്യങ്ങൾ മുന്നിൽക്കണ്ട് വൈദ്യുതിമേഖലയിൽ ആസൂത്രണം നടത്തണമെന്ന് യോഗം KSEB യോട് നിർദേശിച്ചു.
സംസ്ഥാനത്തെ ഉഷ്ണതരംഗ സമാനമായ സാഹചര്യം നേരിടുന്നതിനെക്കുറിച്ച് ചർച്ചചെയ്യാനാണ് ഇന്നലെ യോഗം ചേർന്നത്. പാമ്പുകൾ ഉൾപ്പെടെ ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കാനും തിരഞ്ഞെടുത്ത ആശുപത്രികളിൽ സ്ഥിരം ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പിനോടും യോഗം ആവശ്യപ്പെട്ടു.
മുഴുവൻ അങ്കണവാടികളും താപപ്രതിരോധ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചൂട് ബാധിക്കാത്ത കെട്ടിടങ്ങളാക്കിമാറ്റും.
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, വി.എൻ. വാസവൻ, എം.ബി. രാജേഷ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Kerala CM Directs KSEB to Ensure Uninterrupted Power Supply Amid Intense Heatwave