‘മെലിസ’ കൊടുങ്കാറ്റിൽ ജമൈക്കയിൽ കനത്ത നാശനഷ്ടം

മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ

Metbeat News
2 mins mins read

മെലിസ കൊടുങ്കാറ്റ് വീശി അടിച്ചപ്പോൾ ജമൈക്കയിൽ കനത്ത നാശനഷ്ടം ആണ് ഉണ്ടായത്. കൊടുങ്കാറ്റിൽ വീടുകളും, ആശുപത്രികളും, സ്‌കൂളുകളും താറുമാറായിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ ആണ് കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത്.
ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു പോയി. ജമൈക്കയിലെ ന്യൂ ഹോപ്പിന് സമീപമായി മെലിസ ഇന്നലെയാണ് കരതൊട്ടത്‌.

കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആശ്വാസകരമായ കാര്യം ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് തന്നെയെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് പറഞ്ഞു. നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു.



മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി അഞ്ചിൽപ്പെട്ട കൊടുങ്കാറ്റായി തീരത്ത് ആദ്യം വീശിയടിച്ച മെലിസ പിന്നീട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയുള്ള കാറ്റഗറി നാലിൽപ്പെട്ട കൊടുങ്കാറ്റായി മാറിയിരുന്നു . ജമൈക്കയിൽ പലയിടങ്ങളിലും 76 സെന്റിമീറ്റർ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. മിന്നൽ പ്രളയങ്ങൾക്ക് ഇത് കാരണമായേക്കും . അതിനാൽ കനത്ത ജാഗ്രത ആവശ്യമാണ്.


ജമൈക്കയ്ക്ക് ശേഷം കൊടുങ്കാറ്റ് കിഴക്കൻ ക്യൂബയിലേക്കും പിന്നീട് ബഹാമാസിലേക്കും ടർക്ക്‌സ് ആൻഡ് കൈക്കോസ് ദ്വീപുകളിലേക്കും നീങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു. കൊടുങ്കാറ്റിനു മുന്നോടിയായി നിരവധി പേരെ പലസ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ചിരുന്നു. തീരദേശമേഖലകളിലുള്ളവരോട് നിർബന്ധിതമായി ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിട്ടിരുന്നുവെന്നും പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. രക്ഷാപ്രവർത്തനനത്തിന്റെ ഭാഗമായി 15,000 പേരെ അടിയന്തര ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Metbeat news