കേരളത്തിൽ വീണ്ടും മഴയെത്തി: ഗവി യാത്ര നിരോധിച്ചു ; ഇന്ന് വിവിധ ജില്ലകളിൽ മഴ

കേരളത്തിൽ വീണ്ടും മഴയെത്തി: ഗവി യാത്ര നിരോധിച്ചു ; ഇന്ന് വിവിധ ജില്ലകളിൽ മഴ

റെക്കോർഡ് മഴ കുറവുമായി കടന്നുപോയ ഓഗസ്റ്റിനു ശേഷം കേരളത്തിൽ വീണ്ടും മഴയെത്തി. വടക്കന്‍ – മധ്യ കേരളത്തിലെ മലയോര മേഖലകളില്‍ മഴ ശക്തമാണ്. പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍, മണിമലയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഗവിയിലേക്കുള്ള യാത്ര ജില്ലാ ഭരണകൂടം നിരോധിച്ചു. റോഡ് ഗതാഗതത്തിൽ ഉണ്ടായിട്ടുള്ള മാർഗ്ഗതടസങ്ങള്‍ ഉള്‍പ്പെടെ നീക്കി വരികയാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തിൽ വീണ്ടും മഴയെത്തി

കേരളത്തിൽ സെപ്റ്റംബർ മുതൽ വീണ്ടും മഴയെത്തും എന്ന നേരത്തെ Metbeat Weather റിപ്പോർട്ട് ചെയ്തിരുന്നു. സെപ്റ്റംബർ 2 മുതൽ മഴ സജീവമാകും എന്ന് Weatherman Kerala യും അറിയിച്ചിരുന്നു. വിഡിയോ കാണാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി തുടരുന്ന ഒറ്റപ്പെട്ട മഴ വരും ദിവസങ്ങളില്‍ വ്യാപകമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയ്ക്കുശേഷം(sep 2)കേരളത്തിൽ മഴ ശക്തമാകുമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞിരുന്നു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണമാകുന്നത്. അതേസമയം കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നു. കേരള തീരത്ത് 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്ന നിര്‍ദേശവും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് അവധിക്ക് കിഴക്കൻ മേഖലയിലേക്കും മറ്റും വിനോദസഞ്ചാരത്തിന് പോകുന്നവർ നദികളിലോ അരുവികളിലോ നീർച്ചാലുകളിലോ ഇറങ്ങി കുളിക്കുന്നത് സുരക്ഷിതമല്ലെന്ന് metbeat news പറയുന്നു. കിഴക്കൻ മേഖലകളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണിത്. സുരക്ഷ ഉറപ്പുവരുത്തിയ ശേഷമേ വിനോദസഞ്ചാര പ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment