മലയാളി പ്രവാസികളെ ആശങ്കയിലാക്കി യുഎഇ യുടെ സ്വദേശിവത്ക്കരണം, രാജ്യം വിടേണ്ടി വരും, നാട്ടിലുള്ളവർക്കും അവസരങ്ങൾ കുറയും

പുതിയ നയം അനുസരിച്ച് വലിയ പ്രവാസി സമൂഹമായ മലയാളികൾക്ക് ആയിരിക്കും ഏറ്റവും അധികം ആശങ്കപ്പെടേണ്ടി വരിക. തൊഴിൽ സുരക്ഷ നഷ്‌ടപ്പെടുന്നതിനാലും, പുതിയ അവസരങ്ങൾ കുറയുന്നതിനാലും നിരവധി പേർക്ക് രാജ്യം വിടാൻ സാഹചര്യമുണ്ടാക്കുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

Maneesha M.K
2 mins mins read

മലയാളി പ്രവാസികളെ ആശങ്കയിലാക്കി യുഎഇ യുടെ സ്വദേശിവത്ക്കരണം, രാജ്യം വിടേണ്ടി വരും, നാട്ടിലുള്ളവർക്കും അവസരങ്ങൾ കുറയും

യുഎഇയുടെ വളർച്ചയുടെ വലിയൊരു പങ്കും സംഭാവന ചെയ്‌തത്‌ അവിടുത്തെ പ്രവാസികൾ ആണെന്ന് നിസംശയം പറയാം. ഇക്കാര്യത്തിൽ അദ്ഭുതപ്പെടാൻ തക്കവിധത്തിൽ ഒന്നുമില്ല. അതാണ് സത്യം. പ്രത്യേകിച്ച് മലയാളികൾ യുഎഇയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ അടുത്തകാലത്തായി നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണം യുഎഇയിലെ ഇന്ത്യക്കാരെയും, മലയാളികളെ കൂടുതലായും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

സാമ്പത്തിക പിഴ പ്രാബല്ല്യത്തിൽ വരുന്നു

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം യുഎഇയിലെ എമിറേറ്റൈസേഷൻ അഥവാ സ്വദേശിവത്‌കരണ ക്വാട്ടക്ക് വിധേയരായ കമ്പനികൾക്ക് 2025ൽ നിയമിക്കപ്പെടേണ്ട ഓരോ എമിറാത്തിക്കും പകരം 1,08,000 ദിർഹം അതായത് 26 ലക്ഷം രൂപയോളം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാമ്പത്തിക പിഴ 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നും അറിയിച്ചു. ഡിസംബർ 31 വരെയാണ് സ്വദേശിവത്കരണം നടപ്പാക്കാനുള്ള സമയപരിധി. ഇക്കാരണത്താൽ തന്നെ ശേഷിക്കുന്ന നിയമന ബാധ്യതകൾ ഡിസംബറിൽ പൂർത്തിയാക്കാൻ മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ മേഖലകളിലെ യോഗ്യരായ എമിറാത്തി ഉദ്യോഗാർത്ഥികളെ കമ്പനികളുമായി ബന്ധിപ്പിക്കുന്ന 'നാഫിസ്' പ്ലാറ്റ്‌ഫോം വഴി നിയമിക്കാൻ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നതായി അൽ ഇത്തിഹാദ് പത്രം വ്യക്തമാക്കി. 

1765178668W.webp  

ഈ നയമനുസരിച്ച്, 50-ൽ അധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഈ വർഷാവസാനത്തിന് മുൻപ് വൈദഗ്ധ്യമുള്ള തസ്‌തികകളിൽ 2 ശതമാനം കൂടുതൽ എമിറേറ്റികളെ നിയമിക്കണം. കൂടാതെ, വളർച്ചാ സാധ്യതയുള്ള മേഖലകളിലെ, 20നും 49നും ഇടയിൽ തൊഴിലാളികളുള്ള തിരഞ്ഞെടുക്കപ്പെട്ട കമ്പനികൾ 2025 ജനുവരി 1ന് മുൻപ് കുറഞ്ഞത് ഒരു എമിറേറ്റിയെ നിയമിക്കുകയും നിലവിലുള്ളവരെ നിലനിർത്തുകയും വേണം. ജനുവരി മുതൽ, പുതുതായി നിയമിക്കപ്പെട്ട എമിറേറ്റികളുടെ ദേശീയ സാമൂഹിക ഇൻഷുറൻസ് സംവിധാനത്തിലെ രജിസ്ട്രേഷനും കൃത്യമായ വിഹിതവും മന്ത്രാലയം കൃത്യമായി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും. അതിനാൽ മുകളിൽ പറഞ്ഞ നിബന്ധനകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നിർബന്ധിത സാമ്പത്തിക പിഴ നേരിടേണ്ടിവരും. 

അധികൃതരെ കബളിപ്പിച്ചാൽ ശിക്ഷ ഉറപ്പ്

വ്യാജ സ്വദേശിവൽക്കരണം, നിയമന ആവശ്യകതകൾ മറികടക്കാനുള്ള ശ്രമങ്ങൾ എന്നിവ കണ്ടെത്തുന്നതിൽ, ഇപ്പോൾ കൃത്രിമബുദ്ധി ഉപകരണങ്ങൾ ഉപയോഗിച്ച് ശക്തിപ്പെടുത്തിയിരിക്കുന്ന മന്ത്രാലയത്തിന്റെ നിരീക്ഷണ സംവിധാനത്തിന്റെ പ്രാപ്‍തിയും അധികൃതർ എടുത്തു കാണിക്കുന്നുണ്ട്. അത് കൂടുതൽ കർശന നടപടികളുടെ സൂചനയാണ് നൽകുന്നത്. കമ്പനിയെ തരംതാഴ്ത്തുക, സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുക എന്നിവയാണ് നിയമലംഘനങ്ങൾക്കുള്ള പ്രാഥമിക ശിക്ഷകൾ. രഹസ്യാത്മകതയും വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കിക്കൊണ്ട്, ഹോട്ട്‌ലൈൻ, മൊബൈൽ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാൻ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. 

മലയാളികൾ ആയിരിക്കും ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടി വരിക. 

പുതിയ നയം അനുസരിച്ച് വലിയ പ്രവാസി സമൂഹമായ മലയാളികൾക്ക് ആയിരിക്കും ഏറ്റവും അധികം ആശങ്കപ്പെടേണ്ടി വരിക. തൊഴിൽ സുരക്ഷ നഷ്‌ടപ്പെടുന്നതിനാലും, പുതിയ അവസരങ്ങൾ കുറയുന്നതിനാലും നിരവധി പേർക്ക് രാജ്യം വിടാൻ സാഹചര്യമുണ്ടാക്കുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രഫഷണലുകൾ ഉൾപ്പെടെ വലിയൊരു വിഭാഗത്തെ യുഎഇ ഭരണകൂടത്തിന്റെ നീക്കം സ്വാധീനിക്കുമെന്നാണ് കരുതുന്നത്. മന്ത്രാലയം നിർദ്ദേശിച്ച നിർബന്ധിത ക്വാട്ട പാലിക്കാൻ കമ്പനികൾ പുതിയ നിയമനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നതിനപ്പുറം നിലവിൽ പ്രവാസികൾ ജോലി ചെയ്യുന്ന തസ്‌തികകളിൽ അവരെ മാറ്റി സ്വദേശികളെ നിയമിക്കാനും സാധ്യതകൾ ഏറെയാണ്. ഇല്ലായെങ്കിൽ 26 ലക്ഷം വരെയുള്ള ഭാരിച്ച പിഴ ഒടുക്കേണ്ടി വരും. 

1765178734W.webp  

ഭാവിയിൽ പ്രവാസികൾക്കുള്ള അവസരങ്ങൾ കുറയും

അഡ്‌മിനിസ്‌ട്രേഷൻ, ഹ്യൂമൻ റിസോഴ്‌സസ്, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങിയ ഉയർന്ന ശമ്പളമുള്ളതും വൈദഗ്ധ്യം ആവശ്യമുള്ളതുമായ തസ്‌തികകളിൽ ജോലി ചെയ്യുന്ന മലയാളി പ്രഫഷണലുകൾക്ക് പുതിയ നീക്കം തിരിച്ചടിയാവും. മാത്രമല്ല നിലവിൽ ഇവിടെയുള്ളവർ ജോലി ഭീഷണി നേരിടുന്നതിന് ഒപ്പം തന്നെ ഭാവിയിൽ പ്രവാസികൾക്കുള്ള അവസരങ്ങൾ കുറയുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. 

English Summary : Discover how new policies in the UAE are impacting the large Malayali expatriate community, raising concerns over job security and future opportunities.