വിമാനാപകടത്തെത്തുടർന്ന് സർവീസ് നിർത്തിയ സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ജനുവരിയിൽ തിരിച്ചെത്തുമെന്ന് സൂചന നൽകി അധികൃതർ. എന്നാൽ, സർവീസ് സംബന്ധിച്ച് സൗദി എയർലൈൻസിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്നും വന്നിട്ടില്ല. കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് നടപടികൾ നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്.
സൗദി എയർലൈൻസിനുള്ള സെക്യൂരിറ്റി നടപടികളും ഈയിടെ പൂർത്തിയായിട്ടുണ്ട്. ഡിജിസിഎ അനുമതിയും മറ്റു സർവീസ് അനുമതികളും പൂർത്തിയായി. വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ, കരിപ്പൂരിലേക്ക് യോജിച്ച എയർബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തിക്കുകയെന്നും അധികൃതർ അറിയിച്ചു.
2025 ഒക്ടോബർ അവസാനത്തിൽ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ റിയാദ്–കോഴിക്കോട് സർവീസും ഉൾപ്പെടുത്തുമെന്ന് സൗദി എയർലൈൻസ് അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, ഷെഡ്യൂളിൽ സർവീസ് പ്രഖ്യാപനമായില്ല. ഇതുവരെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. മറ്റു നടപടികളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രധീക്ഷ.
ജനുവരിയിൽ സർവീസ് ആരംഭിച്ചേക്കും എന്ന സൂചനയും ബന്ധപ്പെട്ടവർ നൽകുന്നു. 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്നാണ് സൗദി എയർലൈൻസ് കോഴിക്കോട് വിട്ടിരുന്നത്. അപകടത്തെ തുടർന്ന്, വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ആയിരുന്നു ഈ തീരുമാനം. കൂടുതൽ പ്രവാസികൾ യാത്ര ചെയ്യുന്നത് സൗദി സെക്ടറിലായതിനാൽ സൗദി എയർലൈൻസിന്റെ വരവ് കാത്തിരിക്കുകയാണ് പ്രവാസികളും തീർഥാടകരും.