ശക്തമായ കാറ്റിനെ തുടർന്ന് നെഹ്റു ട്രോഫി വള്ളംകളി എത്തിച്ച ബോട്ടിന്റെ നിയന്ത്രണം വിട്ടു. ഇതേ തുടർന്ന് വള്ളംകളിക്ക് എത്തിച്ച ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങി. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരുക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവരികയായിരുന്നു. ചുണ്ടൻ വള്ളത്തിന് കേടുപാടുകളില്ല. അതേസമയം, 71മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലില്‍ തുടക്കമായി. ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നത്. ഓളപ്പരപ്പിലെ ജലരാജാവ് ആരെന്നറിയാനുള്ള ആകാംഷയിലാണ് വള്ളംകളി പ്രേമികള്‍. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്കു കൂട്ടല്‍.