തെക്ക്, മധ്യ കേരളത്തില്‍ കനത്ത മഴ, വ്യാപക നാശനഷ്ടം

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും ശക്തമായ വേനല്‍ മഴ ലഭിച്ചു. മഴയിലും കാറ്റിലും വ്യാപകമായ കൃഷി നാശവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം ജില്ലയിലാണ് ശക്തമായ മഴ ലഭിച്ചത്.

Weather Desk
1 min mins read

തെക്ക്, മധ്യ കേരളത്തില്‍ കനത്ത മഴ, വ്യാപക നാശനഷ്ടം

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്നും ശക്തമായ വേനല്‍ മഴ ലഭിച്ചു. മഴയിലും കാറ്റിലും വ്യാപകമായ കൃഷി നാശവും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ കൊല്ലം ജില്ലയിലാണ് ശക്തമായ മഴ ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ മഴ ലഭിച്ചിരുന്നില്ല.

കൂടാതെ ഉഷ്ണ തരംഗം പ്രവചിക്കപ്പെട്ട ജില്ലയുമാണ്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്ന കൊല്ലത്ത് ലഭിച്ച കനത്ത മഴ മണ്ണും മനസും തണുപ്പിച്ചു. വരും ദിവസങ്ങളിലും മഴ ശക്തിപ്പെടുമെന്നാണ് പ്രവചനം.

രണ്ടരയോടെ മഴ ഇടുക്കി ജില്ലയിലും തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലും സാന്നിധ്യം അറിയിച്ചു. കോട്ടയത്ത് മഴക്കൊപ്പം ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഇന്ന് ശക്തമായ വേനല്‍ മഴ സാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

ഇന്ന് കോട്ടയത്ത് പാല, തിടനാട്, പാതാമ്പുഴ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അര മണിക്കൂറോളം മഴ നീണ്ടു നിന്നു. പെരിങ്ങുളം കല്ലേക്കുളത്ത് ശക്തമായ മഴയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു.

മേലുകാവ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങള്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പഞ്ചായത്ത് പടി ഭാഗത്ത് മരങ്ങള്‍ റോഡിലേക്ക് വീണു. മഴയ്‌ക്കൊപ്പം ജില്ലയില്‍ മിന്നലും ശക്തമായിരുന്നു. ശക്തമായ കാറ്റില്‍ പാലാ ബസ് സ്റ്റാന്റിന്റെ വെയിറ്റിങ് ഷെഡ് സീലിംഗ് തകര്‍ന്നു വീണു.