കേരളത്തിൽ അതിശൈത്യം അനുഗ്രഹമായി

കോവിഡിനുശേഷം വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്ക് വരവില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ വരവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സീസണ്‍ ആണ് ഇത്തവണത്തേതെന്ന് സംരംഭകർ പറയുന്നു.

Maneesha M.K
2 mins mins read

കേരളത്തിൽ അതിശൈത്യം അനുഗ്രഹമായി

തണുപ്പ് വർദ്ധിച്ചതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോസുമാണ് സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗ്. കാലാവസ്ഥയും അനുകൂലമായതോടെ ഇത്തവണ ടൂറിസം രംഗത്ത് എല്ലാം ലാഭമാണെന്നാണ് സംരംഭകരും പറയുന്നത്. പ്രളയവും കോവിഡും വന്നശേഷം സംസ്ഥാനത്ത് ടൂറിസം രംഗം കൂപ്പുകുത്തിയിരുന്നു. ഈ വര്‍ഷം പക്ഷേ കാര്യങ്ങള്‍ അനുകൂലമായി കൊണ്ടിരിക്കുകയാണ്. മണ്‍സൂണ്‍ കാലത്തും അതിനുശേഷവും കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്.

വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു

കോവിഡിനുശേഷം വിദേശ വിനോദ സഞ്ചാരികളുടെ കേരളത്തിലേക്ക് വരവില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ വരവ് വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്തു. കഴിഞ്ഞ 4-5 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സീസണ്‍ ആണ് ഇത്തവണത്തേതെന്ന് സംരംഭകർ പറയുന്നു. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. മാത്രമല്ല മലയാളികള്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതും ടൂറിസം മേഖലയ്ക്ക് കരുത്തായതായി മാറിയിട്ടുണ്ട്.

അവധിയും അതിശൈത്യവും

ക്രിസ്മസ് അവധി തുടങ്ങും മുമ്പേ ഇത്തവണ മൂന്നാര്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക് തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം കനത്ത മഞ്ഞുവീഴ്ച ഉണ്ടായതാണ് അപ്രതീക്ഷിത തിരക്കിന് കാരണം. സാധാരണഗതിയില്‍ ആഭ്യന്തര സഞ്ചാരികള്‍ അവധി തുടങ്ങുന്ന സമയം നോക്കിയായിരുന്നു എത്തിയിരുന്നത്. പ്രകൃതിയുടെ അനുഗ്രഹം ടൂറിസം മേഖലയ്ക്ക് ഗുണകരമാകുകയാണ്. മൂന്നാറിലേക്ക് എത്തുന്ന ഒരാള്‍ ചുരുങ്ങിയത് 2,000 മുതല്‍ 6,000 രൂപ വരെയെങ്കിലും അവിടെ ചെലവഴിക്കുന്നുണ്ട്. ഉത്തരേന്ത്യന്‍ സഞ്ചാരികളും വിദേശികളും ഇതില്‍ കൂടുതല്‍ പൈസ മുടക്കും. ഈ പണം ചെന്നെത്തുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ടാക്‌സി ഓടിക്കുന്നവര്‍ മുതല്‍ ഹോംലി മീല്‍സ് കച്ചവടം നടത്തുന്നവര്‍ വരെയുള്ള ആളുകളിലേക്കാണ്. ഒരു പ്രദേശത്തിന്റെ മൊത്തം സാമ്പത്തിക വികസനത്തിന് ടൂറിസം കാരണമാകുന്നുവെന്ന് ചുരുക്കം. 

1766986876W.webp  

മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്ക്

ക്രിസ്മസ് അവധിയും അതിശൈത്യവും ഒത്തുചേർന്നതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. പ്രധാനകേന്ദ്രങ്ങളായ ഇരവികുളം ദേശീയോദ്യാനം (രാജമല), മാട്ടുപ്പട്ടി, എക്കോ പോയിന്റ്, കുണ്ടള, മൂന്നാർ ടൗൺ, ആനച്ചാൽ എന്നിവിടങ്ങളിലെല്ലാം വൻതിരക്കാണ്. പ്രദേശത്തെ റിസോർട്ടുകളിലെ മുറികൾ പൂർണമായി ബുക്ക് ചെയ്തിരിക്കുകയാണ്. ക്രിസ്മസ് അവധിയോടൊപ്പം അതിശൈത്യംകൂടി വന്നതോടെ തിരക്ക് വർധിക്കുന്നതിന് കാരണമായി. 

കഴിഞ്ഞദിവസങ്ങളിൽ കുറഞ്ഞ താപനില മൈനസ് ഒരുഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. വ്യാഴാഴ്ച മുതൽ രാജമലയിൽ പരമാവധി അനുവദിക്കുന്ന 2200 പേർ സന്ദർശനം നടത്തുന്നുണ്ട്. ഡിടിപിസിക്ക് കീഴിലുള്ള മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും 4500 പേർ വീതം സന്ദർശനം നടത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാട്ടുപ്പട്ടി ബോട്ടിങ് സെന്ററിൽ അയ്യായിരത്തോളം പേരെത്തി. പഴയമൂന്നാർ ഹൈഡൽ പാർക്കിൽ ദിവസേന 1600 പേർ സന്ദർശനം നടത്തുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ സഞ്ചാരികൾ മൂന്നാറിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

English Summary : Experience the festive rush in Munnar as Christmas and winter unite! Explore popular spots like Eravikulam National Park and Mattupetty amidst full resorts.