ജനങ്ങളെ ചൂഷണം ചെയ്യുന്നു, യുഎഇ ൽ സാധനങ്ങൾക്ക് അമിത വില, കർശന നടപടിയുമായി യുഎഇ

രാജ്യമൊട്ടാകെ നടത്തിയ 4,468 പരിശോധനകളിൽ 554 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയത് യാതൊരു ന്യായീകരണവും കൂടാതെ സാധനങ്ങളുടെ വില വർധിപ്പിച്ച സംഭവങ്ങളാണ്.

Maneesha Prasoon
2 mins mins read

ജനങ്ങളെ ചൂഷണം ചെയ്യുന്നു, യുഎഇ ൽ സാധനങ്ങൾക്ക് അമിത വില, കർശന നടപടിയുമായി യുഎഇ

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷപരമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വിപണിയിൽ അവശ്യസാധനങ്ങളുടെ വില അന്യായമായി വർധിപ്പിക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടികളുമായി യുഎഇ സാമ്പത്തിക മന്ത്രാലയം രംഗത്ത്. രാജ്യത്തെ വിവിധ വിപണികളിൽ സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്ന് നടത്തിയ വ്യാപക പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

രാജ്യമൊട്ടാകെ നടത്തിയ 4,468 പരിശോധനകളിൽ 554 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ കണ്ടെത്തിയത് യാതൊരു ന്യായീകരണവും കൂടാതെ സാധനങ്ങളുടെ വില വർധിപ്പിച്ച സംഭവങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് 449 വ്യാപാരികൾക്കും വിതരണക്കാർക്കും ഔദ്യോഗിക മുന്നറിയിപ്പ് നൽകിയതോടൊപ്പം മൊത്തം 1,76,000 ദിർഹം പിഴയും ചുമത്തിയതായി അധികൃതർ വ്യക്തമാക്കി. 

കർശനമായ നിരീക്ഷണം

ദുബായിലെ അൽ അവീർ സെൻട്രൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റിൽ സാമ്പത്തിക മന്ത്രിയും ഉന്നത ഉപഭോക്തൃ സംരക്ഷണ സമിതി ചെയർമാനുമായ അബ്‌ദുല്ല ബിൻ തൂഖ് അൽ മർറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന വില വർധനവ് ഒരിക്കലും സഹിക്കില്ലെന്നും വിപണിയിലെ വിലസ്ഥിരത ഉറപ്പാക്കാൻ കർശനമായ നിരീക്ഷണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും സ്റ്റോക്കുകൾ കുറയാതെ നിലനിർത്താനും മന്ത്രാലയം ദിവസേന വിപണികളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓരോ അവശ്യവസ്തുവിന്റെയും ലഭ്യത, സ്റ്റോക്ക് നില, വില എന്നിവ സംബന്ധിച്ച വിശദമായ വിലയിരുത്തലുകൾ മന്ത്രാലയം നിരന്തരം നടത്തിവരികയാണ്. 

നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനവും

റമസാൻ മാസത്തെ മുന്നിൽ കണ്ടാണ് വിപണിയിൽ വില നിയന്ത്രണം ശക്തമാക്കാൻ പ്രത്യേക കർമപദ്ധതി മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്. റമസാൻ കാലയളവിൽ മാത്രം 420-ലേറെ പരിശോധനകൾ നടത്താനാണ് പദ്ധതി. വിലകൾ നേരിട്ടും തത്സമയത്തിലും നിരീക്ഷിക്കാൻ അത്യാധുനിക ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയം ഉപയോഗിക്കുന്നുണ്ട്.

രാജ്യത്തെ അവശ്യസാധനങ്ങളുടെ ആഭ്യന്തര വ്യാപാരത്തിന്റെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്ന 627 പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ഡിജിറ്റൽ നിരീക്ഷണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതുവഴി വിപണിയിലെ വില വ്യതിയാനങ്ങൾ ഉടൻ കണ്ടെത്താനും അന്യായമായ വില വർധനവ് തടയാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

അതേസമയം, വിപണിയിൽ നടക്കുന്ന അന്യായമായ വില വർധനവുകൾക്കെതിരെ പ്രവാസികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം എന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. റമസാൻ നാളുകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ആവശ്യസാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കുകയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനായി പരിശോധനകളും നിരീക്ഷണങ്ങളും തുടർന്നുകൊണ്ടിരിക്കും എന്നും യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. 

English Summary : In response to rising prices linked to regional tensions, the UAE government has intensified market monitoring to protect residents from exploitation. By integrating digital tracking with physical inspections, the Ministry of Economy has already penalized hundreds of violators.