ഒമാനിലെ മിന്നൽ പ്രളയം: പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 9 ആയി

മഴക്കെടുതിയുമായി ബന്ധപ്പെട്ട മരണസംഖ്യ ഒമ്പതായി ഉയർന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് പ്രധാനമായും മിന്നൽ പ്രളയം റിപ്പോർട്ട് ചെയ്തത്. മവാല പ്രദേശത്തും പ്രളയം വലിയ നാശനഷ്ടം വിതച്ചു.

Maneesha Prasoon
2 mins mins read

ഒമാനിലെ മിന്നൽ പ്രളയം: പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 9 ആയി

ഒമാനിൽ ഉണ്ടായ കനത്ത മഴയും മിന്നൽ പ്രളയവും ദുരന്തമായി തുടരുന്നതിനിടെ, കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38) കഴിഞ്ഞ ദിവസമാണ് മരിച്ചത്. യൂസഫിന്റെ മൃതദേഹം ഒമാനിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ ഉണ്ടായ മിന്നൽ പ്രളയത്തിലാണ് കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കിൽപ്പെട്ടത്. ഈദ് ആഘോഷത്തിനിടയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. 

ഇതിനിടെ, ഒമാനിലെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. എല്ലാ ഗവർണറേറ്റുകളിലും അധികൃതർ സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ പലതും ഇപ്പോഴും വെള്ളത്തിനടിയിലാണ്. തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളും ഗുരുതരമായി വെള്ളക്കെട്ട് നേരിടുന്നു. 

അതേസമയം, മഴക്കെടുതിയുമായി ബന്ധപ്പെട്ട മരണസംഖ്യ ഒമ്പതായി ഉയർന്നു. തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് പ്രധാനമായും മിന്നൽ പ്രളയം റിപ്പോർട്ട് ചെയ്തത്. മവാല പ്രദേശത്തും പ്രളയം വലിയ നാശനഷ്ടം വിതച്ചു. ഇവിടെ ഒരു വീട്ടിനുള്ളിൽ കുടുങ്ങിയ എട്ട് സ്ത്രീകളെയും 12 കുട്ടികളെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. കൂടാതെ, മൂന്ന് വാഹനങ്ങൾ ഒഴുക്കിൽപ്പെട്ട് നശിച്ചതായും റിപ്പോർട്ടുണ്ട്.  

GCC രാജ്യങ്ങളിലുള്ള മലയാളികൾക്ക് കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം https://chat.whatsapp.com/CROaUMHnVApDNvtU8V3E96?mode=gi_t

English summary : The devastating flash floods in Oman have claimed more lives as the body of Ramlat, a native of Thrithala, Palakkad, was recovered following a search operation. Her son, Yusuf (38), had also tragically lost his life in the same incident; his funeral is set to take place in Oman. The family’s vehicle was swept away in the South Al Batinah Governorate while they were returning home during Eid-ul-Fitr celebrations.