ജാർഖണ്ഡിൽ നാളെ ന്യൂനമർദ സാധ്യത, കേരളത്തിൽ മഴ കൂടും

കേരളത്തിൽ മൺസൂൺ അഥവാ കാലവർഷം ശക്തമായി തുടരും. ഈ മാസം 15 വരെ കാലവർഷം സജീവമായി നിലനിൽക്കാനാണ് സാധ്യതയെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. രാജ്യവ്യാപകമായി കാലവർഷം ഇന്നലെ പുരോഗമിച്ചിരുന്നു. സാധാരണയിൽ നിന്ന് ആറു ദിവസം മുമ്പാണ് കാലവർഷം രാജ്യത്ത് പൂർണമായി വ്യാപിച്ചത്. മൺസൂൺ ന്യൂനമർദ്ദ പാത്തി രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് സജീവമായി നിലകൊള്ളുകയാണ്. ഇതോടൊപ്പം തെക്കൻ ജാർഖണ്ഡിനോട് ചേർന്ന് ന്യൂനമർദ്ദവും നാളെ രൂപപ്പെട്ടേക്കും. ഈ രണ്ട് അന്തരീക്ഷ സാഹചര്യങ്ങൾ കേരളത്തിലും പടിഞ്ഞാറൻ തീരത്തും മഴ സജീവമാക്കാൻ ഇടയാക്കും.

വടക്കും പശ്ചിമ തീരത്തും മഴ ശക്തമാകും

വടക്കൻ കേരളത്തിലും തീരദേശ കർണാടകയിലും കൊങ്കൺ മേഖലയിലും മുംബൈയിലും കനത്ത മഴക്കുള്ള സാഹചര്യമാണ് അടുത്ത ഏതാനും ദിവസങ്ങളിൽ നിരീക്ഷിക്കപ്പെടുന്നത്. കേരളത്തിൻറെ മറ്റു ജില്ലകളിലും വൈകുന്നേരങ്ങളിലും രാത്രിയിലും പുലർച്ചയുമായി ശക്തമായ മഴക്ക് സാധ്യതയുണ്ട്. കിഴക്കൻ മലയോര മേഖലകളിൽ തുടർച്ചയായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത രാത്രികാല യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. മലയോര മേഖലകളിലെ ഉല്ലാസ വിനോദ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം. കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും അടുത്ത ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ . ജൂലൈ ഒന്ന്, രണ്ട് വാരങ്ങളിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ metbeat weather നിരീക്ഷിച്ചിരുന്നു. മഴ ശക്തമായി തുടരുന്നതോടൊപ്പം കടൽ പ്രക്ഷുബ്ദ്ധമാവുകയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുമുണ്ട്. അതിനാൽ കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചു മാത്രമേ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാവൂ.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment