ഡാര്‍ജിലിങ്ങില്‍ ഉരുള്‍പൊട്ടല്‍; 20 മരണം, പെയ്തത് 12മണിക്കൂറില്‍ 30 സെ.മി മഴ 

ടീസ്റ്റയിലെ ഇരുമ്പ് പാലം തകര്‍ന്നു വീണു. അയല്‍ സംസ്ഥാനമായ സിക്കിമിലേക്കുള്ള റോഡുകളും തകര്‍ന്നു. മിറിക്കിനും ദുദാഹിയക്കും ഇടയിലുള്ള പാലവും തകര്‍ന്നു. സിലിഗുരിയിലേക്കുള്ള റോഡും ഒലിച്ചുപോയി

Weather Desk
2 mins mins read

ഡാര്‍ജിലിങ്ങില്‍ ഉരുള്‍പൊട്ടല്‍; 20 മരണം, പെയ്തത് 12മണിക്കൂറില്‍ 30 സെ.മി മഴ 

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഡാര്‍ജിലിങ്ങില്‍ 20 മരണം. നിരവധി പേരെ കാണാതായിട്ടുണ്ട്. ടൂറിസ്റ്റ് നഗരമായ മിറിക്കിനെയും പ്രളയം ബാധിച്ചു. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ദുരന്ത ബാധിത പ്രദേശങ്ങള്‍ നാളെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സന്ദര്‍ശിക്കും.

ഡാര്‍ജലിങ്, കലിംപോങ്, കുര്‍സിയോങ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. ശനിയാഴ്ച രാത്രിയാണ് തീവ്രമഴ പെയ്തത്. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. വലിയ ഉരുള്‍പൊട്ടലാണ് നടന്നത്. തെരായ് മേഖലയിലും പ്രളയമുണ്ടായി. നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. 

1759681573W.webp  

ടീസ്റ്റയിലെ ഇരുമ്പ് പാലം തകര്‍ന്നു വീണു. അയല്‍ സംസ്ഥാനമായ സിക്കിമിലേക്കുള്ള റോഡുകളും തകര്‍ന്നു. മിറിക്കിനും ദുദാഹിയക്കും ഇടയിലുള്ള പാലവും തകര്‍ന്നു. സിലിഗുരിയിലേക്കുള്ള റോഡും ഒലിച്ചുപോയി. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉന്നതതല യോഗം വിളിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തുകയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.

വടക്കന്‍ ബംഗാളില്‍ 12 മണിക്കൂറില്‍ 30 സെ.മി ല്‍ കൂടുതല്‍ മഴയാണ് പെയ്തത്. ഇത് സന്‍കോഷ് നദിയില്‍ നീരൊഴുക്ക് വര്‍ധിപ്പിച്ചു. ഭൂട്ടാന്‍, സിക്കിം എന്നിവിടങ്ങളില്‍ നിന്നാണ് ഈ നദിയെത്തുന്നത്. ഇതാണ് ദുരന്തത്തിന് കാരണമായത്. രണ്ടു ഇരുമ്പു പാലമാണ് തകര്‍ന്നത്. ദുരന്തത്തില്‍ അഗാധമായ നടുക്കം മുഖ്യമന്ത്രി രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. എല്ലാ സഹായവും ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മോദി എക്‌സില്‍ പറഞ്ഞു.