കാലാവസ്ഥ അനുകൂലമായതോടെ കല്ലുമ്മക്കായ കൃഷിക്ക് തുടക്കം കുറിച്ച് കർഷകർ വിത്തിറക്കിത്തുടങ്ങി.തൃക്കരിപ്പൂർ കവ്വായി കായലിൽ ആണ് കർഷകർ കല്ലുമ്മക്കായ കൃഷി ആരംഭിച്ചത്.
കവ്വായി കായലിന്റെ വിവിധ തീരങ്ങളിൽ സ്ത്രീ തൊഴിലാളികൾ വിത്തുകൾ ഒരുക്കി തുടങ്ങി.വിത്തുകൾ കമ്പക്കയറിൽ ചേർത്തുവച്ച് തുണികൊണ്ട് മൂടിക്കെട്ടി പുഴയിൽ ഒരുക്കിയ സ്റ്റേജിൽ തൂക്കിയിടുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നു വരുന്നത്.
കാലാവസ്ഥ അനുകൂലമായി തുടർന്നാൽ കല്ലുമ്മക്കായ കൃഷിയിൽ വൻ ലാഭം
കാലാവസ്ഥ അനുകൂലമായാൽ ആറു മാസത്തിനുള്ളിൽ മുതലിറക്കിയതിന്റെ രണ്ടോമൂന്നോ മടങ്ങ് ലാഭകരമാകുന്ന വിധത്തിൽ വിളവെടുക്കാൻ കഴിയുമെന്നതാണ് ഈ കായൽകൃഷിയിലെ പ്രത്യേകത. എന്നാൽ താപനില ക്രമാതിതമായി ഉയരുകയോ അപ്രതീക്ഷിതമായി മഴ കനക്കുകയോ ചെയ്താൽ കൃഷി പാടെ നശിക്കുകയും ചെയ്യും.നവംബർ മാസത്തിൽ വിത്തിട്ട് ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയാണ് സാധാരണ പതിവ്.
കർഷകർക്ക് 6000 രൂപ സർക്കാർ സഹായം
ഒരു ചാക്ക് വിത്തിന് 3200 രൂപ വിലയ്ക്കാണ് ഇത്തവണ കർഷകർക്ക് ലഭിച്ചത്. ഒരു ചാക്ക് വിത്തു കൊണ്ട് 50 കൈ കൃഷിയിറക്കാം. വിത്തിന്റെ വലിപ്പച്ചെറുപ്പത്തിനനുസരിച്ച് അത് കൂടിയും കുറഞ്ഞുമിരിക്കും. പരപ്പനങ്ങാടിയിൽ നിന്നും ഏജന്റു വഴിയാണ് വിത്ത് വിതരണം നടക്കുന്നത്.അതേസമയം കർഷകർക്കുള്ള സർക്കാർ സഹായം എന്ന നിലയിൽ വ്യക്തിഗത കൃഷിക്കാർക്ക് 6000 രൂപ സബ്സിഡിയും ലഭിക്കുന്നുണ്ട്.