കുസാറ്റ് റഡാർ ഗവേഷകർക്ക് ഐ.എം.എസ്. ദേശീയ അവാർഡ്

കഴിഞ്ഞ വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ജെ. ദാസ് ഗുപ്ത അവാർഡ് കരസ്ഥമാക്കി.

Sinju P
1 min mins read

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണ കേന്ദ്ര വിദ്യാർത്ഥിനി എയ്ഞ്ചൽ അനീറ്റ ക്രിസ്റ്റി, കഴിഞ്ഞ വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ജെ. ദാസ് ഗുപ്ത അവാർഡ് കരസ്ഥമാക്കി.

 അന്തരീക്ഷത്തിൻറെ ഏറ്റവും അടിത്തട്ടിലെ പാളിയായ ഭൂസ്പർശമണ്ഡലത്തിന്റെ (atmospheric boundary layer) സ്വഭാവസവിശേഷതകൾ, കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജിന്റെ മാർഗനിർദേശത്തിൽ റഡാർ വിദൂര സംവേദനം മുഖേന മനസ്സിലാക്കുന്നതിനുള്ള നവീനമാർഗം ആവിഷ്കരിച്ചതിനാണ് അവാർഡ്.

 അന്തരീക്ഷത്തിലെ സംവഹനപ്രക്രിയ, കൂമ്പാരമേഘങ്ങളുടെ രൂപീകരണം, ഇടിമിന്നൽ, വായുമലിനീകരണം, മൂടൽമഞ്ഞ് മുതലായവയുടെ പഠനത്തിന് അനുപേക്ഷണീയമായ നവീനമായ ഒരു സങ്കേതമാണ് ഈ പ്രബന്ധത്തിലൂടെ ഇവർ അവതരിപ്പിച്ചത്.

കുസാറ്റിലെ 205 മെഗാഹെർട്സ് ആവൃത്തിയുള്ള നവീന റഡാർ ഉപയോഗിച്ച് നടത്തിയ ഈ ഗവേഷണം ഉഷ്ണമേഖലാ അന്തരീക്ഷ നിരീക്ഷണത്തിനും കാലാവസ്ഥാഗവേഷണത്തിലും ഒരുമുന്നേറ്റമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ മാസം പുണെയിൽവെച്ച്‌ നടക്കുന്ന 'ഇൻട്രോമെറ്റ്' അന്തർദേശീയ കോൺഫറൻസിൽവെച്ചാണ് അവാർഡ്ദാനം.

കൊല്ലം ടാഗോർ ജംഗ്ഷൻ ഓസ്റ്റിൻ വില്ലയിൽ ക്രിസ്റ്റഫറിന്റെയും വിമലയുടെയും മകളാണ് ഏഞ്ചൽ. ബെനീറ്റ, ഓസ്റ്റിൻ എന്നിവർസഹോദരങ്ങളാണ്.

Metbeat news