സൗദി അറേബ്യയില്‍ മദ്യം ലഭിക്കും: ചില കണ്ടീഷനുകളോടെ മാത്രം 

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിച്ചുള്ള വരുമാനം കുറയ്ക്കാനുമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടികള്‍ വന്നത്.

Sinju P
1 min mins read

മദ്യവില്‍പ്പനയില്‍ നിലനില്‍ക്കുന്ന കര്‍ശനമായ നിയന്ത്രണങ്ങള്‍ സൗദി അറേബ്യ ലഘൂകരിച്ചിരിക്കുന്നു. സൗദി അറേബ്യയില്‍ മുസ്ലീങ്ങളല്ലാത്ത വിദേശികള്‍ക്ക് വേണ്ടി മദ്യ വില്‍പ്പന ആരംഭിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു. അതേസമയം, ഇവര്‍ക്ക്  നിബന്ധന ഉണ്ട്. മാസ വരുമാനം 13,300 ഡോളര്‍(ഏകദേശം 12 ലക്ഷം)രൂപയില്‍ കൂടുതലായിരിക്കണമെന്നാണ് ഈ നിബന്ധന വ്യക്തമാക്കുന്നത്.  രാജ്യത്തെ ഏക മദ്യശാല പ്രവര്‍ത്തിക്കുന്നത് റിയാദിൽ ആണ്.

ഖുറാനില്‍ പറഞ്ഞിരിക്കുന്നതിന് അനുസൃതമായി ഇസ്ലാം മത വിശ്വാസികള്‍ക്ക് മദ്യപിക്കുന്നതിന് സൗദിയില്‍ നിരോധനം ഉണ്ട്. അതിനാല്‍ തന്നെ ഒരു മുസ്ലീം രാഷ്ട്രമായ സൗദിയുടെ ഈ നയമാറ്റം ശ്രദ്ധേയമാണ്. ഇസ്ലാം മതത്തിലെ രണ്ട് പുണ്യസ്ഥലങ്ങളായ മക്കയും, മദീനയും സ്ഥിതി ചെയ്യുന്നത് സൗദിയിൽ ആണ്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് നിരോധിക്കുന്നത് പോലെയുള്ള കര്‍ശന നിയമങ്ങള്‍ സൗദി അറേബ്യ ഏതാനും വർഷങ്ങൾക്ക് മുമ്പ് നീക്കം ചെയ്തിട്ടുണ്ടായിരുന്നു.

സമ്പന്നർക്ക് മാത്രം മദ്യം

മദ്യം വാങ്ങുന്നതിന് വിദേശികള്‍ സ്റ്റോറില്‍ തങ്ങളുടെ വരുമാനം തെളിയിക്കാന്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. നിലവില്‍ സൗദി അറേബ്യയിലെ ശരാശരി പ്രതിമാസ ശമ്പളം ഏകദേശം 2.47 ലക്ഷം രൂപ ആണ്.

സൗദിയുടെ തലസ്ഥാനമായ റിയാദിലെ നയതന്ത്ര ക്വാര്‍ട്ടറിലാണ് മദ്യശാല. 70 വര്‍ഷത്തിന് ശേഷം 2024 ജനുവരിയിലാണ് മദ്യശാല തുറക്കുന്നത്. വിദേശ നയതന്ത്രജ്ഞര്‍ക്കും സംരംഭകര്‍ക്കും പ്രധാന നിക്ഷേപകര്‍ക്കും വേണ്ടി മാത്രമാണ് ഇതുവരെ ഈ മദ്യശാല പ്രവര്‍ത്തിച്ചത്. അതുവരെ നയതന്ത്ര ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരും പ്രത്യേകമായി സീല്‍ ചെയ്ത പാക്കേജുകളിൽ മദ്യം ഇറക്കുമതി ചെയ്യുകയായിരുന്നു.

1952-ല്‍ സൗദി രാജാവ് അബ്ദുള്‍ അസീസിന്റെ മകന്‍ മദ്യപിച്ച് ഒരു ബ്രിട്ടീഷ് നയതന്ത്രജ്ഞനെ വെടിവെച്ച് കൊന്നിട്ടുണ്ടായിരുന്നു. ഇതിന് ശേഷമാണ് രാജ്യത്ത് മദ്യത്തിന് കര്‍ശനമായ നിരോധനം വരുന്നത്.

സൗദി അറേബ്യയാണ് 2034 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം  വഹിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാനും എണ്ണയെ ആശ്രയിച്ചുള്ള വരുമാനം കുറയ്ക്കാനുമുള്ള സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടികള്‍ വന്നത്. ഇതിലൂടെ വിനോദസഞ്ചാരികളെയും അന്താരാഷ്ട്ര ബിസിനസുകളെയും ആകര്‍ഷിക്കാനും ഉന്നമിടുന്നുണ്ട്.

Metbeat news