കനത്ത മഴയിൽ പടുകൂറ്റൻ കുന്നിടിഞ്ഞു, എല്ലാം തകർന്നു, മഴ ഒരു നാടിനെ മുഴുവൻ വിഴുങ്ങുമോ എന്ന് ഭയന്ന് ജനങ്ങൾ

സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളിൽ പലതും അതീവ അപകടാവസ്ഥയിലാണ് ഇപ്പോഴുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്.

Maneesha M.K
2 mins mins read

കനത്ത മഴയിൽ പടുകൂറ്റൻ കുന്നിടിഞ്ഞു, എല്ലാം തകർന്നു, മഴ ഒരു നാടിനെ മുഴുവൻ വിഴുങ്ങുമോ എന്ന് ഭയന്ന് ജനങ്ങൾ

സിസിലിയിലെ കാലാവസ്ഥ കാരണം അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയിൽ ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെയെത്തിയ കനത്ത മഴയിൽ പടുകൂറ്റൻ കുന്നിടിഞ്ഞു. 

സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിയുകയായിരുന്നു. കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ വീടുകളിൽ പലതും അതീവ അപകടാവസ്ഥയിലാണ് ഇപ്പോഴുള്ളത്. മണ്ണിടിച്ചിലിനെ തുടർന്ന് 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചത്. ഞായറാഴ്ച ആരംഭിച്ച മണ്ണിടിച്ചിൽ വലിയൊരു വിള്ളലാണ് സിസിലി നഗരത്തിൽ സൃഷ്ടിച്ചിട്ടുള്ളതെന്നാണ് നിസ്കെമിയിലെ മേയർ പ്രതികരിക്കുന്നത്. 

ഇനിയും മണ്ണിടിഞ്ഞാൽ സിസിലി നഗരം മുഴുവൻ ഓർമയാകും

വീണ്ടും മണ്ണിടിയുന്നത് ചരിത്ര പ്രാധാന്യമുള്ള സിസിലി നഗരത്തെ വിഴുങ്ങിക്കൊണ്ടാവുമെന്ന ആശങ്കയിലാണ് ആളുകളിപ്പോൾ.  മണ്ണിച്ചിൽ നടന്ന സ്ഥലത്തിന്റെ 50-70 മീറ്റർ ചുറ്റളവിലുള്ള എല്ലാ വീടുകളും തകരാൻ സാധ്യതയുണ്ടെന്ന് സിസിലിയിലെ സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സാൽവത്തോർ കൊസിന തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം അപകടമേഖലയ്ക്ക് പുറത്തുള്ളവരോട് വീടുകളിൽ തന്നെ തുടരാനാണ് മേയർ ആവശ്യപ്പെടുന്നത്. മണ്ണിടിച്ചിലിനെ നിസാരമായി കാണരുതെന്ന മുന്നറിയിപ്പും മേയർ നൽകുന്നുണ്ട്. 

സ്‌കൂളുകൾക്ക് അവധി

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. തീരദേശ നഗരമായ ഗേലയുമായി നിസ്കെമിയെ ബന്ധിപ്പിക്കുന്ന റോഡും അടച്ചു. 25000ത്തോളം ആളുകളാണ് നിസ്കെമിയിലുള്ളത്. ഇവരിൽ ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നത്. നൂറുകണക്കിന് ആളുകൾ കഴിഞ്ഞ രണ്ട് രാത്രികളായി പ്രാദേശിക മൈതാനത്തിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. മേഖലയിൽ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും സാങ്കേതിക പരിശോധനകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

100 കോടിയിലധികം നാശനഷ്ട്ടങ്ങൾ

കനത്ത മഴയും ഒമ്പത് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകളും സിസിലി, കാലാബ്രിയ, സർഡിനിയ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. റോഡുകളും തീരദേശ പ്രതിരോധ സംവിധാനങ്ങളും തകർന്നു. നിരവധി ബീച്ച് റിസോർട്ടുകൾ ഒലിച്ചുപോയി. ഏകദേശം 100 കോടി യൂറോയിലധികം നാശനഷ്ടങ്ങൾ ഉണ്ടായതായാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ അടിയന്തിര ആവശ്യങ്ങൾക്കായി സർക്കാർ 10 കോടി യൂറോ അനുവദിച്ചിട്ടുണ്ട്. തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് സർക്കാർ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് സിവിൽ പ്രൊട്ടക്ഷൻ മന്ത്രി നെല്ലോ മുസുമെച്ചി പറഞ്ഞു. 

സിസിലിയിൽ മാത്രം 74 കോടി യൂറോയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞയാഴ്ച ഹാരി ചുഴലിക്കാറ്റ് ആഞ്ഞടിച്ച തെക്കൻ പ്രദേശങ്ങളിൽ ഇറ്റാലിയൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 

English Summary : Schools in the city have been closed. The road connecting Niskemi to the coastal city of Gela, which is home to about 25,000 people, has also been closed.