വരാനിരിക്കുന്നത് തീവ്ര വരൾച്ചയും, കഠിന വരൾച്ചയും; മുന്നറിയിപ്പുമായി ജലവിഭവ വികസന വിനിയോഗ കേന്ദ്രം

വടക്കു കിഴക്കൻ മൺസൂൺ പ്രതീക്ഷിച്ചതിലും കുറവായതിനാൽ ഗുരുതരമായ വരൾച്ചാ സാഹചര്യമാണ് കേരളത്തിൽ. ദുരന്ത സാഹചര്യത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങളും വ്യക്തികളും യോജിച്ച നടപടികളിലേക്ക് കടക്കണമെന്ന് സിഡബ്ല്യുആർഡിഎം മുന്നറിയിപ്പു നൽകുന്നു. കേരളത്തിലെ എല്ലാ ജില്ലകളും വരൾച്ചയുടെ പിടിയിലാകും. 6 ജില്ലകളിൽ തീവ്ര വരൾച്ചയും 8 ജില്ലകളിൽ കഠിന വരൾച്ചയുമായിരിക്കും.

നദികളിലും ഡാമുകളിലും ജലനിരപ്പു താഴ്ന്നിരിക്കുന്നു. ഇതെല്ലാം കേരളം 2016ലേതിനു സമാനമായ കടുത്ത വരൾച്ചയിലേക്ക് എന്നതിന്റെ സൂചനകൾ. വരും മാസങ്ങളിൽ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നും ഇന്നു വരെ സാക്ഷ്യം വഹിക്കാത്ത വരൾച്ചയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യുആർഡിഎം) മുന്നറിയിപ്പു നൽകുന്നു. ഇതിനു മുൻപ് കേരളം വരൾച്ച നേരിട്ടത് 1968, 1972, 1983, 2016, 2003 വർഷങ്ങളിലാണ്. കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വർഷത്തേക്കാളും 2 മീറ്ററിൽ കൂടുതൽ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഡാമുകളിൽ പലതിലും 50 ശതമാനത്തിൽ ‍താഴെയാണ് നിലവിലുള്ള വെള്ളത്തിന്റെ ശേഖരം. കാലവർഷത്തെ (തെക്കു പടിഞ്ഞാറൻ മൺസൂൺ) ആണ് കേരളം കാര്യമായി മഴയ്ക്ക് ആശ്രയിക്കുന്നത്.അതിനാൽ തന്നെ ഇതിൽ വരുന്ന കുറവ് കേരളത്തിലെ ജലലഭ്യതയുടെ അളവിൽ കാര്യമായ കുറവു വരുത്തും. 44 ശതമാനം കുറവാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കേരളത്തിനു നേരിടേണ്ടിവന്നത്. 
26 മുതൽ 50 ശതമാനം വരെ മഴ കുറഞ്ഞാൽ മിതമായ (moderate) വരൾച്ചയും, 50 ശതമാനത്തിൽ കൂടുതൽ മഴ കുറഞ്ഞാൽ അത് കഠിന (severe) വരൾച്ചയുമാണ്. 75 ശതമാനത്തിലും മഴ കുറഞ്ഞാലാണ് തീവ്ര (extreme) വരൾച്ച .ആലപ്പുഴ, കണ്ണൂർ, എറണാകുളം, കാസർകോട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകൾ ഇപ്പോൾ മിതമായ വരൾച്ച കണക്കാക്കുന്ന പട്ടികയിലാണെങ്കിലും ഇതിൽ മലപ്പുറവും തിരുവനന്തപുരവും 50 ശതമാനത്തോട് അടുക്കുകയാണ്.

ജലം പാഴാക്കാതെ ഉപയോഗിക്കാം

മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇതുവരെയുള്ള മഴയിലെ ഗണ്യമായ കുറവിനൊപ്പം മതിയായ അളവിൽ തുലാവർഷം കിട്ടിയേക്കില്ല എന്ന സാഹചര്യം വെള്ളം കിട്ടാത്ത നാളുകളുടെ സൂചനയാണ് നൽകുന്നത്. സർക്കാരെന്നോ സ്വകാര്യമെന്നോ, വീടെന്നോ ഓഫിസെന്നോ വ്യത്യാസമില്ലാതെ മുഴുവൻ കെട്ടിടങ്ങളിൽനിന്നും പുരപ്പുറ ജലസംഭരണമാണ് ഈ സാഹചര്യത്തെ നേരിടാൻ ഉള്ള മികച്ച മാർഗമെന്ന് സിഡബ്ല്യുആർഡിഎം ചൂണ്ടിക്കാട്ടുന്നു. പൈപ്പുകളിലെ ചോർച്ചയും മൂലമുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കലിനും ഉടനടി നടപടി വേണം. ഉപേക്ഷിക്കപ്പെട്ട ക്വാറികൾ ജലസംഭരണികളാക്കൽ, അരുവികളെ പുനരുജ്ജീവിപ്പിക്കൽ തുടങ്ങിയവയും നടപ്പാക്കണം. ജലം അമിതമായി പാഴാക്കാതെ ഉപയോഗിക്കാൻ കുട്ടികളെയും ശീലിപ്പിക്കുക. സ്കൂളുകളിലും, വീടുകളിലും ഓഫീസുകളിലും വെള്ളത്തിന്റെ ഉപയോഗം പരമാവധി ശ്രദ്ധിച്ചു മാത്രം.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment