കൃഷി ഇനി കാലാവസ്ഥക്ക് അനുസരിച്ചാകാം


ഡോ. ഗോപകുമാർ ചോലയിൽ

കാർഷിക മേഖലക്ക് കാലാവസ്ഥയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ തന്നെയാണ് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങൾ ഏറ്റവും പെട്ടെന്ന് കാർഷിക മേഖലയിൽ പ്രതിഫലിക്കുന്നതും. ഹരിതഗൃഹവാതകങ്ങളുടെ അന്തരീക്ഷ സാന്ദ്രതയനുസരിച്ച് അന്തരീക്ഷതാപന സാഹചര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഒരു മേഖലയെന്ന നിലയിൽ മാത്രം ഒതുങ്ങുന്നതല്ല, കാർഷിക മേഖലയുടെ പ്രാധാന്യം. മറിച്ച്, ജനലക്ഷങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന ഒരു വ്യവസ്ഥിതികൂടിയാണത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകട ലക്ഷണങ്ങൾ അന്തരീക്ഷതാപനിലാ വർധനവ്, മഴയിൽ അനുഭവപ്പെടുന്ന ക്രമരാഹിത്യം, വരൾച്ചാവേളകൾ, പ്രളയം, അസാധാരണ കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിങ്ങനെ പലരൂപത്തിലും ഭാവത്തിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. കാലാവസ്ഥയിലെ ഇത്തരം പ്രകൃത്യാലുള്ള മാറ്റങ്ങളെല്ലാം തന്നെ ഏറ്റവുമധികം പിടിച്ചുലക്കുന്നത് കാർഷിക മേഖലയെയാണ്. മഴയുടെ അളവ്, അന്തരീക്ഷ താപനില, വിളകൾ, മണ്ണ്, പരിചരണ മുറകൾ എന്നിവ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തമായതിനാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ കാർഷിക മേഖലയെ പൊതുവെ എപ്രകാരം ബാധിക്കുമെന്ന് തിട്ടപ്പെടുത്തുക ദുഷ്‌കരമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകടവും പ്രത്യക്ഷവുമായ ലക്ഷണമാണ് അന്തരീക്ഷ താപനിലാ വർദ്ധനവ്. അന്തരീക്ഷതാപത്തോട് വ്യത്യസ്ത വിളകൾക്ക് വ്യത്യസ്തമായ പ്രതികരണ സ്വഭാവമാണുള്ളത്‌. ലോകജനസംഖ്യയുടെ സിംഹഭാഗവും ഉഷ്ണമേഖലയിൽ ആയതിനാലും അവിടങ്ങളിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നതിനാലും കാലാവസ്ഥാ വ്യതിയാനം ഇവിടങ്ങളിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മാറുന്ന കാലാവസ്ഥാസാഹചര്യങ്ങളിൽ അതിജീവനം തേടുന്നതോ, വ്യാപകമാകുന്നതോ ആയ കൃമി-കീട-രോഗബാധകൾ, കളകൾ, മണ്ണിന്റെ വൃദ്ധിനാശം, നിയന്ത്രണാധീതമായ ജനസംഖ്യാ വര്ധനവ് തുടങ്ങിയ ഘടകങ്ങൾ ഉഷ്ണമേഖലാ രാജ്യങ്ങളുടെ കാർഷിക മേഖലയെയും അതുവഴി അവിടുത്തെ ജനജീവിതത്തെയും സാരമായി ബാധിക്കും.
വിത്ത്, വളം, പരിചരണം തുടങ്ങിയ കാലാവസ്‌തേതര ഘടകങ്ങൾ അനുകൂലമായാൽ പോലും കാലാവസ്ഥാ സാഹചര്യങ്ങൾ പ്രതികൂലമാണെങ്കിൽ അത് വിളവിൽ ഗണ്യമായ കുറവ് വരുത്താറുണ്ട്. കാലാവസ്ഥയിലെ അസാധാരണവും പ്രവചനാതീതവുമായ മാറ്റങ്ങൾ ഭക്ഷ്യസുരക്ഷയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഉദാഹരണമായി, 2007 ലെ ശക്തമായ കാലവർഷം മൂലം കേരളത്തിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. സംസ്ഥാനത്തിന്റെ നെല്ലറയെന്ന വിശേഷിപ്പിക്കുന്ന കുട്ടനാടൻ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. സാധാരണ ഹെക്ടറിന് അഞ്ച് ടൺ വരെ വിളവ് ലഭിക്കാറുണ്ടായിരുന്ന കൃഷിയിടങ്ങളിൽ നിന്ന് അത്തവണ ഹെക്ടറിന് ശരാശരി മൂന്ന് ടൺ വിളവ് മാത്രമാണ് ലഭിച്ചത്. നീണ്ട് നിന്ന് പെയ്ത മഴ രണ്ടാം വിള ഇറക്കുന്നതിനും കാലതാമസം വരുത്തി. 2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയങ്ങളും കേരളത്തിന്റെ കാർഷിക മേഖലക്കേൽപ്പിച്ച ആഘാതങ്ങൾ വലുതാണ്. നെൽകൃഷിമേഖല പാടെ നശിപ്പിക്കപ്പെടുകയാണ് ഇത്തരം സാഹചര്യങ്ങളിൽ. 2021 ജനുവരി മാസത്തിൽ പെയ്ത അസ്വാഭാവികമായ മഴ ചിലയിടങ്ങളിൽ നെൽകൃഷിയെയും ഇടുക്കി ജില്ലയിലെ വട്ടവട പ്രദേശത്തെ പച്ചക്കറി കൃഷി, മറയൂരിലെ കരിമ്പ് കൃഷി എന്നിവയ്ക്ക് ഗണ്യമായ തോതിൽ ആഘാതമേല്പിച്ചു.
പ്രധാനമായും കാർഷികാധിഷ്ഠിത സമ്പത് വ്യവസ്ഥയാണ് ഭാരതത്തിന്റേത്. ജനസംഖ്യയുടെ 52 ശതമാനത്തോളം, കൃഷിയും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്. ഗ്രാമീണ മേഖലയിൽ കാര്ഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർ 76 ശതമാനത്തോളമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സ്വാഭാവികമായും ഭൂരിഭാഗം വരുന്ന ജനങ്ങളുടെ ജീവനോപാധിയെ നേരിട്ട് ബാധിക്കുമെന്നതിന് സംശയമില്ല. കാരണം, കാർഷികോല്പാദനം, അന്തരീക്ഷ താപനില, മൺസൂൺ മഴ എന്നിവയാൽ നിയന്ത്രിതമാണ്. ഉത്തരേന്ത്യയിൽ രണ്ടാം വിളക്കാലത്താണ് അന്തരീക്ഷ താപനിലയിൽ വർദ്ധനവ് പ്രകടമാവുന്നത്. അന്തരീക്ഷ താപനിലയിൽ ഉണ്ടാകുന്ന വർദ്ധനവ് നേരിട്ട് ബാധിക്കുന്നത് രണ്ടാംവിള കൃഷിയെയാണ്. താപനിലയിലുണ്ടാകുന്ന ഒരു ഡിഗ്രി സെന്റിഗ്രേഡ് വർദ്ധനവ് ഗോതമ്പുത്പാദനത്തിൽ നാല് മുതൽ അഞ്ച് ദശലക്ഷം ടൺ വരെ കുറയാൻ കാരണമാകുന്നു. ഓരോതരം വിലകളിലും സമ്മിശ്ര പ്രതികരണമാണ് കാലാവസ്ഥ മാറ്റം വഴി പ്രകടമാകുന്നത്. (തുടരും)
(കാലാവസ്ഥാ ഗവേഷകനും കാലാവസ്ഥാ കോളമിസ്റ്റുമാണ് ലേഖകൻ)

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment