വിവിധ പ്രദേശങ്ങളിൽ വേനൽ മഴ; ശക്തമായ ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് വേനൽ മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യത. കഴിഞ്ഞ രണ്ട് ദിവസമായി വേനൽ മഴയിൽ നേരിയ കുറവുണ്ടായിരുന്നു. ഇന്ന് മധ്യ തെക്കൻ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ മധ്യകേരളത്തിൽ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ആലപ്പുഴ ഇടുക്കി എറണാകുളം ജില്ലകളുടെ വിവിധ പ്രദേശങ്ങളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.

ഈ ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തൃശ്ശൂർ ജില്ലയുടെ തീരപ്രദേശങ്ങളിലും മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ പൊതുവേ മഴയ്ക്ക് സാധ്യത കുറവാണെങ്കിലും കോഴിക്കോട് വയനാട് മലപ്പുറം കണ്ണൂർ ജില്ലകളുടെ ചില കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

കേരളം മുതൽ വിദർഭ വരെ നീളുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴക്ക് കാരണം. കർണാടക വഴിയാണ് ഈ ന്യൂനമർദ്ദ പാത്തി അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിലൂടെ കടന്നു പോകുന്നത്.

അതിനാൽ ഇത് മൂലം ഉണ്ടാകുന്ന കാറ്റിൻറെ ഗതിമുറിവാണ് ഇടിയോടുകൂടെയുള്ള മഴക്ക് കാരണമാകുന്നത്. മഴക്കൊപ്പം 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട് കേരളത്തിന് പുറമേ തമിഴ്നാട് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വേനൽ മഴ അടുത്ത നാല് ദിവസം തുടരും .

ഇടിമിന്നൽ നേരത്തെ ട്രാക്ക് ചെയ്യുന്നതിന് മെറ്റ് ബീറ്റ് വെതറിന്റെ മിന്നൽ റഡാർ ഉപയോഗിക്കാം.

LIGHTNING STRIKE MAP



ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക.

വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment