മൂന്നാറിൽ ഇന്നും മൈനസ് ഡിഗ്രി; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

മൂന്നാറിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും രണ്ടാംദിവസവും തുടരുകയാണ്. തേയിലത്തോട്ടങ്ങളിൽ മഞ്ഞുവീഴ്ച വ്യാപകമാണ്. കന്നിമലയിൽ താപനില മൈനസ് മൂന്നുഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മൂന്നാറിൽ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തിൽ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്.

ദേവികുളം ഫാക്ടറി ഡിവിഷൻ, ഒ.ഡി.കെ., ലാക്കാട് എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ മൈനസ് രണ്ടു ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, പെരിയവര എന്നിവിടങ്ങളിൽ മൈനസ് ഒന്നും.

പാമ്പാടുംചോല നാഷണൽ പാർക്കിൽ ചൊവ്വാഴ്ച രാത്രി മൈനസ് ഒരു ഡിഗ്രി രേഖപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൈനസ് 2.4 ഡിഗ്രിയായി.

അത്യപൂർവമായ കാലാവസ്ഥ കാരണം കൊണ്ടുതന്നെ മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും സഞ്ചാരികളുടെ പ്രവാഹമാണ്. കൂടുതലും നോർത്തിന്ത്യൻ സഞ്ചാരികളാണ് മൂന്നാറിന്റെ കുളിരിലേക്ക് താമസത്തിനായി എത്തിയിരിക്കുന്നത്. മലയാളികളും ഏറെ എത്തുന്നുണ്ട്.
രാവിലെ മഞ്ഞുമൂടിയ നിലയിൽ കാണപ്പെട്ട പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിശൈത്യം എത്തിയതോടെ തെയില തോട്ടങ്ങൾ നേർത്ത മഞ്ഞ് മൂടി വെളുത്ത നിറത്തിലാണ് കാണപ്പെട്ടത്. വരും ദിവസങ്ങളിൽ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment