മന്ദൂസ് : 4 മരണം; ആഘാതം കുറച്ചത് ശാസ്ത്രീയ മുന്നൊരുക്കം

മന്ദൂസ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ നാലു മരണം. ഇന്ന് രാവിലെ അതിതീവ്ര ന്യൂനമർദമായി ശക്തി കുറഞ്ഞ മന്ദൂസ് ഉച്ചയോടെ വീണ്ടും ശക്തികുറഞ്ഞ് തീവ്ര ന്യൂനമർദമായി. നാളെയോടെ വീണ്ടും ശക്തി കുറഞ്ഞ് വെൽമാർക്ഡ് ലോ പ്രഷറാകും. വടക്കൻ തമിഴ്‌നാട്ടിൽ വെല്ലൂരിന് സമീപമാണ് മന്ദൂസ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മണിക്കൂറിൽ 09 കി.മി വേഗതയിലാണ് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങുന്നത്.

മുൻകരുതൽ ആഘാതം കുറച്ചു
ചെന്നൈയിൽ 11.5 സെ.മി മഴയാണ് മന്ദൂസിനെ തുടർന്ന് ലഭിച്ചത്. 400 മരങ്ങൾ കടപുഴകി. 70 കി.മി വേഗതയിലാണ് മന്ദൂസ് കരകയറിയത്. കാശിമേട് മേഖലയിലാണ് കൂടുതൽ നാശനഷ്ടം. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സ്ഥിതിഗതികൾ വിലയിരുത്തി. അത്യാധൂനിക മുന്നൊരുക്കം മൂലമാണ് നാശനഷ്ടങ്ങളും ആളപായവും കുറയ്ക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളെ എങ്ങനെ മാനേജ് ചെയ്യാനാകുമെന്ന് ഈ സർക്കാർ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

കരകറാൻ തുടങ്ങിയത് 11.30 ന്
മഹാബലി പുരം വഴി മന്ദൂസ് കരകയറാൻ തുടങ്ങിയത് ഇന്നലെ രാത്രി 11.30 നാണ്. പുലർച്ചെ 1.30 ഓടെ കരകയറൽ പൂർത്തിയായി. ഇതിനിടെ 70 കി.മി വേഗത്തിലുള്ള കാറ്റ് ചെങ്കൽപട്ട് മേഖലയിലും മറ്റും നിരവധി മരങ്ങൾ വീഴ്ത്തിയിരുന്നു. മഹാബലിപുരത്തിനു സമീപത്തെ കോവളത്ത് ബോട്ടുകൾക്ക് കേടുപാടുണ്ടായി. താൽക്കാലിക കടകളും തകർന്നു. മേൽക്കൂര പറന്നുപോയി. നാശനഷ്ടം സംബന്ധിച്ച് ഫിഷറീസ്, റവന്യൂ വകുപ്പുകൾ വിലയിരുത്തുന്നുണ്ടെന്ന് കോവളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ തങ്കം പറഞ്ഞു.

വിമാനങ്ങൾ റദ്ദാക്കി
മന്ദൂസ് കരകയറുന്നതിനു മുൻപ് 13 ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ റദ്ദാക്കിയിരുന്നു.

മന്ദൂസ് തീവ്ര ചുഴലിക്കാറ്റ് എന്നറിയപ്പെടും
ഒരു ഘട്ടത്തിൽ ശക്തി തീവ്രചുഴലിക്കാറ്റായതിനാൽ മന്ദൂസ് ആ ഗണത്തിലാണ് ഉൾപ്പെടുക. മണിക്കൂറിൽ 89-117 കി.മി വേഗത്തിലെത്തുമ്പോഴാണ് തീവ്ര ചുഴലിക്കാറ്റാകുക. പിന്നീട് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി. മണിക്കൂറിൽ 62-88 കി.മി വേഗതയുള്ളപ്പോഴാണ് ചുഴലിക്കാറ്റായി അറിയപ്പെടുക. കാറ്റിന്റെ വേഗത 222 കി.മി ലും കൂടുമ്പോഴാണ് ഏറ്റവും ശക്തിയുള്ള സൂപ്പർ സൈക്ലോൺ ആകുക.

ഒരുക്കിയത് വൻ സുരക്ഷാ സന്നാഹം
ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം 10 ജില്ലകളിൽ നിലയുറപ്പിച്ചിരുന്നു. 5000 ദുരിതാശ്വാസ കേന്ദ്രങ്ങൾ സംസ്ഥാന സർക്കാർ തുറന്നു. ചെങ്കൽപ്പട്ട് ജില്ലയിൽ 28 കേന്ദ്രങ്ങളിലായി 1,058 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ആന്ധ്രയിലും കനത്ത മഴ
തെക്കൻ ആന്ധ്രയിലെ തീരദേശ ജില്ലകളിൽ കനത്ത മഴ ലഭിച്ചു. തിരുപ്പതി ജില്ലയിലെ നായ്ഡുപേട്ടയിൽ ആണ് ഏറ്റവും കുടുതൽ മഴ ലഭിച്ചത്. 28.1 സെ.മി. കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment