ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ; ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു 

കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിൽ ഒറ്റപ്പെട്ടു പോയ മലയാളികളെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. ഹിമാചലിൽ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡൽഹിയിലെ കേരളാഹൗസിൽ 011-23747079 എന്ന ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 51 മലയാളികളാണ് ഹിമാചൽ പ്രദേശിൽ കുടുങ്ങിയിരിക്കുന്നത്. കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരാണെന്ന് കേരള സര്‍ക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചു. മലയാളി അസോസിയേഷന്‍റെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു.  ഭക്ഷണം ഉള്‍പ്പെടെ ഉറപ്പ് വരുത്തുന്നുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്നും കെ വി തോമസ് ഡൽഹിയില്‍ പറഞ്ഞു.

ഹിമാചൽ പ്രദേശിൽ മഴയ്‌ക്ക് നേരിയ ശമനമായതോടെ വിനോദസഞ്ചാരികളെവിനോദസഞ്ചാരികളെ പുറത്തെത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള സംഘം കസോളിലെത്തി. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ഫോണില്‍ ബന്ധപ്പെടാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. സാറ്റലൈറ്റ് ഫോണിലൂടെയും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയും അവരുടെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്.

അതേസമയം ഉത്തരേന്ത്യയിൽ അതിരൂക്ഷമായ മഴക്കെടുതിയിൽ മരണം 42 ആയി. ഹിമാലയൻ നദികൾ കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡൽഹി, യുപി സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാണ്. ഡല്‍ഹിയില്‍ യമുന നദിയില്‍ 206.24 മീറ്ററാണ് ജലനിരപ്പ്. കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഹരിയാനയില്‍ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയതാണ് യമുനയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു.

ഹിമാചല്‍, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഹിമാചലില്‍ മിന്നല്‍ പ്രളയത്തില്‍ പല നഗരങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടം ഉണ്ടായത്.

Leave a Comment