മിഗ്‌ജോമിനു പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത?

മിഗ്‌ജോമിനു പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത?

മിഗ്‌ജോം ചുഴലിക്കാറ്റിനു ശേഷം അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലില്‍ മാലദ്വീപിനും ലക്ഷദ്വീപിനും ഇടയിലുള്ള പ്രദേശത്തോ കേരള തീരത്തോട് ചേര്‍ന്നോ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. ഇത് ന്യൂനമര്‍ദമാകാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം എവിടെ രൂപപ്പെടുമെന്ന കാര്യത്തില്‍ ഡിസംബര്‍ 8 ഓടെ തീരുമാനമാകും.

അന്താരാഷ്ട്ര കാലാവസ്ഥാ പ്രവചന മാതൃകകളും ന്യൂനമര്‍ദ സാധ്യത സംബന്ധിച്ച സൂചന നല്‍കുന്നുണ്ട്. കേരള തീരത്ത് സമുദ്രോപരിതാപനില (SST) കഴിഞ്ഞ ദിവസങ്ങളില്‍ 30 ഡിഗ്രിവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സമുദ്രോപരിതാപനിലയ്‌ക്കൊപ്പം മറ്റു അന്തരീക്ഷ ഘടകങ്ങളും ചേര്‍ന്നു വന്നാലേ ന്യൂനമര്‍ദം രൂപപ്പെടുകയുള്ളൂവെന്ന് ഞങ്ങളുടെ വെതര്‍മാന്‍ പറഞ്ഞു.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മിംഗ്‌ജോം ചുഴലിക്കാറ്റ് നാളെയോടെ ദുര്‍ബലമാകും. ഇന്ന് ഉച്ചയ്ക്ക് മുന്‍പാണ് ആന്ധ്രാപ്രദേശിലെ ബാപ്ടയില്‍ മിഗ്‌ജോം ചുഴലിക്കാറ്റ് കരകയറിയത്. അതിശക്തമായ ചുഴലിക്കാറ്റായിരുന്ന മിഗ്‌ജോം കരകയറിയ ശേഷം ശക്തികുറഞ്ഞു ചുഴലിക്കാറ്റായി.

മിഗ്‌ജോം ചുഴലിക്കാറ്റ് ദുര്‍ബലമായ ശേഷം തുലാവര്‍ഷവും സാധാരണ നിലയിലെത്തും. ഔദ്യോഗിക കണക്കു പ്രകാരം ഡിസംബര്‍ 31 വരെ പെയ്യുന്ന മഴയാണ് വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ കണക്കില്‍ ഉള്‍പ്പെടുത്തുക. ഡിസംബര്‍ രണ്ടാം വാരവും കേരളത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. കേരള തീരത്തോട് അകന്നാണ് ന്യൂനമര്‍ദം രൂപപ്പെടുന്നതെങ്കില്‍ കേരളത്തില്‍ മഴ കുറയാനും അടുത്താണ് രൂപപ്പെടുന്നതെങ്കില്‍ മഴ കൂടാനുമാണ് സാധ്യത. വടക്കോട്ട് കേരള തീരത്തിനു സമാന്തരമായി നീങ്ങാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷം മാന്‍ഡൗസ് ചുഴലിക്കാറ്റിനു ശേഷം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപെട്ടിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മാന്‍ഡൗസിന്റെ ശേഷിപ്പുകള്‍ അറബിക്കടലിലെത്തി വീണ്ടും ശക്തിപ്പെട്ട് ന്യൂനമര്‍ദമാകുകയായിരുന്നു. മധ്യകിഴക്കന്‍ അറബിക്കടിലാണ് അന്ന് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഡിസംബര്‍ രണ്ടാംവാരം കേരള- കര്‍ണാടക തീരത്ത് മഴ ശക്തമാകുകയും ചെയ്തു. അതീതീവ്ര ന്യൂനമര്‍ദം വരെ ഈ സിസ്റ്റം ശക്തിപ്പെട്ടെങ്കിലും വീണ്ടും ചുഴലിക്കാറ്റാകാതെ ദുര്‍ബലമാകുകയായിരുന്നു.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment