ഇന്തോനേഷ്യയിലെ ഭൂചലനം : മരണം 162 ആയി

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി. ജാവ ഗവർണർ റിള്‌വാൻ കാമിൽ ആണ് ഇക്കാര്യം അറിയിച്ചത്. 600 ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. . ജാവ ദ്വീപിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പടിഞ്ഞാറൻ ജാവയിലെ സിയാൻചർ ടൗണിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കി.മി താഴെയാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ദുർബലമായ വീടുകളാണ് ഇവിടെയുള്ളത്. ഇതാണ് മരണസംഖ്യ വർധിപ്പിച്ചത്. 25 തുടർചലനങ്ങൾ റിപ്പോർട്ട് ചെയ്തു. 2,200 വീടുകൾ തകർന്നതായി ഇന്തോനേഷ്യൻ നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി (ബി.എൻ.പി.ബി) അറിയിച്ചു. 13,000 പേരെ മാറ്റിപാർപ്പിച്ചു.


പ്രാദേശിക സമയം ഉച്ചയ്ക്ക് 1.21 ആണ് ഭൂചലനമുണ്ടായത്. സ്‌കൂളുകൾ തകർന്നു നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ജക്കാർത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെ ഓഫിസുകളും സ്‌കൂളുകളും ഒഴിപ്പിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിലും റോഡരികിലും ചികിത്സിക്കുകയാണ്. വൈദ്യുതി നിലച്ചതിനാൽ ചികിത്സയെയും രക്ഷാപ്രവർത്തനത്തെയും വാർത്താവിനിമയത്തെയും ബാധിച്ചു. പലരും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. പരിശീലനം നേടിയ സ്‌നിഫർ നായകളുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണെന്നും മരണ സംഖ്യ കൂടാൻ ഇടയുണ്ടെന്നും ഇന്തോനേഷ്യൻ പൊലിസ് പറഞ്ഞു. നിരവധി കെട്ടിടങ്ങൾ തകർന്നുവെന്ന് നാഷനൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസി വാർത്താ കുറിപ്പിൽ അറിയിച്ചു. തലസ്ഥാവനമായ ജക്കാർത്തയിൽ നിന്ന് 97 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവകേന്ദ്രം.

ഭൂചലന സാധ്യത കൂടിയ പ്രദേശം
പസഫിക്, യൂറേഷ്യൻ, ഇന്തോ ആസ്‌ത്രേലിയൻ ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയിലാണ് ഇന്തോനേഷ്യ. പസഫിക് റിംഗ് ഓഫ് ഫയർ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. ഇവ തമ്മിലുള്ള ഉരസലാണ് ഇന്തോനേഷ്യയെ ഭൂചലന മേഖലയാക്കുന്നത്. 2004 ൽ സുമാത്രയിലുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 2.26 ലക്ഷം പേർ 14 രാജ്യങ്ങളിൽ മരിച്ചിരുന്നു.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment