പോയവർഷം ചരിത്രത്തിലെ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമെന്ന് കണക്കുകൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. കാലാവസ്ഥാ വകുപ്പ് കണക്കുകൾ സൂക്ഷിക്കാൻ തുടങ്ങിയ 1901 മുതലുള്ള രേഖകൾ പരിശോധിച്ചതിൽ നിന്നാണിത്. കനത്ത ചൂടിനോടൊപ്പം അതിശക്തമായ മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, വരൾച്ച തുടങ്ങിയവയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞവർഷം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
1981-2010 കാലയളവിലെ വാർഷിക ശരാശരി കര ഉപരിതല വായുവിന്റെ താപനിലയേക്കാൾ 2022ൽ ശരാശരി താപനില 0.51 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു. എന്നാൽ, 2016 ലേതിനേക്കാൾ ചൂട് കുറവായിരുന്നു 2022. അന്ന് ശരാശരി താപനില 0.71 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു.
2022 ലെ ശൈത്യകാലത്ത് (ജനുവരി മുതൽ ഫെബ്രുവരി വരെ) താപനില സാധാരണനിലയിലായിരുന്നുവെന്നും കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പറയുന്നു. മൺസൂണിന് മുമ്പുള്ള മാസങ്ങളിൽ (മാർച്ച് മുതൽ മെയ് വരെ) താപനില മുൻവർഷങ്ങളിലെ ശരാശരിയേക്കാൾ കൂടുതലായിരുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൂട് കഴിഞ്ഞ വർഷങ്ങളിൽ കൂടുന്നുണ്ട്.
![](https://metbeatnews.com/wp-content/uploads/2023/01/images-2023-01-07T215009.487.jpeg)