Wayanad Landslide (30/07/24) കാണാനാകില്ല, ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍

Wayanad Landslide (30/07/24) കാണാനാകില്ല, ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍

വയനാട്ടിലെ കനത്ത മഴയെ തുടര്‍ന്നുള്ള ഉരുള്‍പൊട്ടല്‍ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ് എങ്ങും. ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ഇവിടെ രക്ഷാകരങ്ങളെത്താന്‍ സമയമെടുത്തു. ഒരു നാടിനെ ഒന്നടങ്കം ഒറ്റപ്പെടുത്തിയാണ് ഉരുള്‍പൊട്ടലുണ്ടായത്. കുട്ടികളടക്കം 50 ലധികം പേരുടെ മരണം സ്ഥിരീകരിച്ചു.

ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചാലിയാറിലൂടെ ഒഴുകിയെത്തി. ആദ്യം ഒഴുകിയെത്തിയത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹമാണ്. പലരുടെയും മൃതദേഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ രണ്ടു വാര്‍ഡുകളിലായി 3000 പേര്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പലരും നാട്ടിലില്ലെങ്കിലും ഇവരുടെ കാര്യത്തില്‍ ആശങ്കയുണ്ട്.

ഉള്ളുലയ്ക്കുന്ന
ഉള്ളുലയ്ക്കുന്ന

വിവിധ പ്രദേശങ്ങളിലെ മെറ്റ്ബീറ്റ് വെതറിന്റെയും വെതര്‍മാന്‍ കേരളയുടെയും എഫ്.ബി പേജിലെ ഫോളോവേഴ്‌സ് നല്‍കുന്ന ദുരന്തദൃശ്യങ്ങള്‍ ഞങ്ങള്‍ക്ക് പോസ്റ്റ് ചെയ്യാന്‍ പോലും കഴിയുന്നില്ല. ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഞങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ്. ഏറെ സങ്കടകരമാണ് ഈ അവസ്ഥ. ദുരന്ത വാര്‍ത്തകള്‍ metbeatnews.com എന്ന സൈറ്റിലാണ് അപ്‌ഡേറ്റ് ചെയ്യുന്നത്.

ഫേസ്ബുക്ക് പേജിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമുള്ളവര്‍ വെബ്‌സൈറ്റ് ഇടയ്ക്കിടക്ക് നോക്കണം. ഫേസ്ബുക്ക് പേജില്‍ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത് ഫേസ്ബുക്ക് വിലക്കിയതിനാലാണിത്.

ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കും നാലിനും ഇടയിലാണ് വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ഉരുള്‍പൊട്ടലുണ്ടായത്.

ടി. സിദ്ദീഖ് എം.എല്‍.എ

മുണ്ടക്കൈ മേഖലയിലുണ്ടായത് വന്‍ ഉരുള്‍പൊട്ടലാണെന്ന് കല്‍പറ്റ എം.എല്‍.എ ടി. സിദ്ദീഖ് പറഞ്ഞു. സൈന്യം എത്താന്‍ വൈകുന്നതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) അംഗങ്ങള്‍ വടം കെട്ടി അക്കരെ കടക്കാനുള്ള ശ്രമത്തിലാണ്. ജീവിച്ചിരിക്കുന്നവരെയും പരുക്കേറ്റവരെയും രക്ഷപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് 5 മണിയോടെ ഈ പ്രദേശത്ത് ഇരുട്ടു പരക്കുമെന്നതിനാല്‍ രക്ഷാദൗത്യം പ്രതിസന്ധി നേരിടുന്നുണ്ട്.

എയര്‍ഫോഴ്‌സിന് എത്താനായില്ല

മോശം കാലാവസ്ഥയെ തുടര്‍ന്ന് വായുസേനയുടെ വിമാനങ്ങള്‍ക്ക് വയനാട്ടിലെത്താനായില്ല. ഹെലികോപ്റ്ററുകള്‍ക്കും വയനാട്ടില്‍ ലാന്റ് ചെയ്യാന്‍ കയിഴാത്ത സാഹചര്യമാണുള്ളത്.

250 അംഗ ദേശീയ ദുരന്തനിവാരണ സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരയ്ക്കുള്ള പ്രദേശത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യം എത്തിയാലേ ചൂരല്‍പ്പുഴയ്ക്ക് അക്കരയ്ക്ക് എത്താന്‍ പാലം നിര്‍മിക്കാന്‍ കഴിയൂ. നിലവില്‍ വ്യോമമാര്‍ഗമല്ലാതെ ഇവിടെ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യതയില്ല.

ഒരു സംഘം എന്‍.ഡി.ആര്‍.എഫ് ഇവിടെയെത്തിയെങ്കിലും റോഡ് മാര്‍ഗം രക്ഷാദൗത്യം സാധ്യമല്ലെന്ന് അവര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാറും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ മേഖലയിലെ നിരവധി വീടുകള്‍ ഒലിച്ചുപോയി. ഒന്‍പത് ലയങ്ങളും എസ്റ്റേറ്റിലെ നാല് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും ഒലിച്ചുപോയി.
ഇവിടെ 65 തൊഴിലാളി കുടുംബങ്ങള്‍ താമസിച്ചിരുന്നു. 35 തൊഴിലാളികളെ കാണാതായിട്ടുണ്ട്.

പ്രദേശത്ത് ഹോംസ്‌റ്റേയിലുണ്ടായിരുന്ന വിദേശികളടക്കമുള്ളവരെ രക്ഷപ്പെടുത്തി. എല്ലാ വീടുകളിലും രക്ഷാ പ്രവര്‍ത്തകര്‍ പരിശോധന നടത്തും.

ഭീകര ശബ്ദത്തോടെ ഉരുള്‍പൊട്ടല്‍

രാത്രി ഒരു മണിക്ക് ശേഷം ഭീകരശബ്ദത്തോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങള്‍ മദ്‌റസയ്ക്ക് സമീപത്തെ കുന്നില്‍ ഓടിക്കയറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് മിന്നത്ത് എന്ന സ്ത്രീ പറഞ്ഞു. 150 പേര്‍ ഈ കുന്നില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രാവിലെ വെളിച്ചം വന്നതോടെയാണ് കുന്നിന്റെ താഴെയുള്ള പ്രദേശം ഒലിച്ചുപോയത് കണ്ടത്. മുണ്ടക്കൈ ടൗണ്‍ കാണാതായി.

വെള്ളത്തില്‍ ഒഴുകിപ്പോയ മൂന്നു പേരെ രക്ഷപ്പെടുത്താനായെന്നും മിന്നത്ത് പറയുന്നു. ഇവരെ രക്ഷിക്കാന്‍ ഇപ്പോഴും ഇവിടേക്ക് രക്ഷാ സംഘത്തിന് എത്താനായിട്ടില്ല. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്‌റസക്ക് സമീപത്തെ കുന്നില്‍ കുടുങ്ങിയത്. വയോധികക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ട്. ഇവരെയും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.

വയനാട്ടില്‍ പരിസ്ഥിതി പഠനം വേണം: രാഹുല്‍ ഗാന്ധി

പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഗൗരവമായ പഠനം വേണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി വയനാട്ടിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വയനാട്ടിലേക്ക് പുറപ്പെട്ടു. അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

വയനാടിന്റെ ചില ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കുമൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

പ്രധാനമന്ത്രി അനുശോചിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ദുരന്തത്തില്‍ അനുശോചിച്ചു. ദുരിതബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

കേരളത്തിലെ വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. NDRF യുദ്ധകാലാടിസ്ഥാനത്തില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തിവരികയാണ്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ രണ്ടാമത്തെ സംഘം പുറപ്പെട്ടുകഴിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

കേരളത്തെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ എഴുപതായി. 250 ഓളം ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സർക്കാർ. വീണ്ടും ഉരുൾപൊട്ടാൻ സാധ്യത. രക്ഷാദൗത്യത്തിന് അഞ്ചു കോടി നൽകി തമിഴ്നാട് സർക്കാർ.

updated on 2:13pm

മരണസംഖ്യ 73 ആയി. മരിച്ച 33 പേരെ തിരിച്ചറിഞ്ഞു. മുണ്ടക്കൈ ത്രീവാലി റിസോർട്ടിൽ 300 ൽ അധികം ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഉരുൾപൊട്ടൽ ഉണ്ടായ സമയത്ത് റിസോർട്ടിലേക്ക് ഓടി കയറിയവരാണ് ഇവർ. മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നത് രക്ഷാപ്രവർത്തനത്തെ ദുർഘടം ആക്കുന്നു. താൽക്കാലിക പാലം നിർമ്മിക്കാൻ സൈന്യം. മലവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് സമീപത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു.

updated on 02:56pm

വയനാട്ടിൽ മരണ സംഖ്യ വീണ്ടും ഉയരുന്നു.84 പേർ മരിച്ചതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.അതേസമയം ആശ്വാസവാർത്ത 19 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ 5 കുട്ടികളും ഉൾപ്പെടുന്നു. മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് അഞ്ച് ഇടങ്ങളിലാണ്.

updated on 03:42pm

വയനാട്ടിൽ കനത്ത മൂടൽമഞ്ഞ്

വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തുനിന്ന് 93 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തു. മരിച്ചവരിൽ ഏഴു കുട്ടികൾ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി ദുരന്ത മേഖലയിൽ കനത്ത മൂടൽമഞ്ഞ്. ദുരന്ത മേഖലയിലേക്ക് മദ്രാസ് എൻജിനീയറിങ് റെജിമെന്റും. തിരുവനന്തപുരത്തു നിന്നും സൈന്യം വയനാട്ടിലേക്ക് എത്തും.

updating 04:21pm.

വയനാട്ടിൽ മരണസംഖ്യ 95 ആയി.

updated04:39pm

updating

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment