പ്രളയത്തിനിടെ പാക്കിസ്ഥാനിൽ വീണ്ടും 5.5 രേഖപ്പെടുത്തിയ ഭൂചലനം
കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന പ്രളയത്തിനിടെ മധ്യ പാകിസ്ഥാനിൽ ഇടത്തരം ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. പുലർച്ചെ 3.45-ഓടെ ഉണ്ടായ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
മുൾട്ടാനിൽ നിന്ന് ഏകദേശം 149 കിലോമീറ്റർ പടിഞ്ഞാറാണ് പ്രഭവകേന്ദ്രമെന്ന് യൂറോ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ റിപ്പോർട്ട് ചെയ്തു. ഭൂകമ്പം ആഴം കുറഞ്ഞതാണെന്നും 10 കിലോമീറ്റർ ആഴത്തിലാണെന്നും GFZ റിപ്പോർട്ട് ചെയ്തു.

ജൂൺ ആദ്യവാരം പാകിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി ഇന്ത്യയുടെ നാഷനൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. ജൂൺ 12 ന് ഇന്ത്യൻ സമയം രാത്രി 8:02 ന് ആയിരുന്നു 10 കിലോമീറ്റർ ആഴം കുറഞ്ഞ സ്ഥലത്ത് ഭൂചലനം ഉണ്ടായത്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ 211 കിലോമീറ്റർ താഴ്ചയിൽ ഉണ്ടായ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം പെഷവാർ നിവാസികൾക്കും അനുഭവപ്പെട്ടതായി പാക് ചാനലായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ട് സംഭവങ്ങളിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ പലപ്പോഴും ആഴത്തിലുള്ള ഭൂകമ്പങ്ങളെ അപേക്ഷിച്ച് കൂടുതൽ അപകടകരമാണ്, കാരണം അവയുടെ ഭൂകമ്പ തരംഗങ്ങൾ ഉപരിതലത്തിലേക്ക് വേഗത്തിൽ എത്തുന്നു, ഇത് ശക്തമായ ഭൂകമ്പത്തിലേക്ക് നയിക്കുന്നു, ഇത് നാശനഷ്ടങ്ങൾക്കും ആളപായത്തിനും സാധ്യത വർധിപ്പിക്കാറുണ്ട്.
പാകിസ്ഥാനില്‍ കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് 32 പേർ മരിച്ചിരുന്നു. മൂന്നുദിവസമായി ശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. വിനോദ സഞ്ചാരികൾ അടക്കം മിന്നൽ പ്രളയത്തിൽ പെട്ട് മരിച്ചു.
English Summary: 5.5 magnitude earthquake reported in pakistan.