രാജ്യത്തെ ഏറ്റവും ചൂട് കോട്ടയത്തും കണ്ണൂരിലും, ചൊവ്വ മുതല്‍ മഴ സാധ്യത

രാജ്യത്തെ ഏറ്റവും ചൂട് കോട്ടയത്തും കണ്ണൂരിലും, ചൊവ്വ മുതല്‍ മഴ സാധ്യത

കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനിടെ ഏറ്റവും ഏറ്റവും ചൂട് രേഖപ്പെടുത്തിയ രാജ്യത്തെ രണ്ടു പ്രദേശങ്ങളും കേരളത്തില്‍. കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് സമതല പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ഇരു ജില്ലകളിലും 35.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് രേഖപ്പെടുത്തിയ ചൂട്. കഴിഞ്ഞ ദിവസവും രാജ്യത്ത് ഏറ്റവും കുടുതല്‍ ചൂട് രേഖപ്പെടുത്തിയത് തിരുവനന്തപുരത്തായിരുന്നു.
36.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും ചൂട് കൂടുതല്‍ രേഖപ്പെടുത്താനാണ് സാധ്യത. ദക്ഷിണേന്ത്യയില്‍ ശൈത്യാകാലം അവസാനിച്ച് ചൂട് അടുത്തവാരം മുതല്‍ തുടങ്ങുമെന്നാണ് ചില കാലാവസ്ഥാ മോഡലുകള്‍ കാണിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറഞ്ഞു. വടക്കന്‍, മധ്യ കേരളത്തില്‍ അടുത്തയാഴ്ച സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തും. മധ്യ, വടക്കന്‍ തമിഴ്‌നാട്, തെക്കുകിഴക്കന്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ചൂട് കൂടി തന്നെ തുടരും.

അതിനിടെ ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യം തുടരുകയാണ്. ഇന്ത്യയുടെ മധ്യഭാഗം വരെ തണുപ്പുണ്ട്. എന്നാല്‍ തെക്കേ ഇന്ത്യയിലെ രാത്രി താപനില 20 ഡിഗ്രിക്ക് മുകളിലാണ്. ഉത്തരാഖണ്ഡ, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇത് 4-6 ഡിഗ്രിവരെയാണ്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ രാത്രി താപനില ആറിനും എട്ടു ഡിഗ്രിക്കും ഇടയിലാണ്.

ആന്‍ഡമാന്‍ ദ്വീപിന്റെ ചില ഭാഗങ്ങളില്‍ ഇന്നലെയും ഇന്നും കനത്ത മഴ ലഭിച്ചത് ഒഴിച്ചാല്‍ മറ്റെവിടെയും രാജ്യത്ത് മഴ റിപ്പോര്‍ട്ട് ചെയ്തില്ല. ആന്‍ഡമാനിലെ ഹട്ട് ബേയില്‍ 7 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയില്‍ ശൈത്യതരംഗം നാളെയും (28/01/24) തുടരും.

കേരളത്തില്‍ അടുത്ത മൂന്നു ദിവസവും വരണ്ട കാലാവസ്ഥയും തുടര്‍ന്ന് ഈ മാസം 31, ഫെബ്രുവരി 1, രണ്ട് തിയതികളില്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴക്കോ ഇടത്തരം മഴക്കോ സാധ്യതയുണ്ടെന്നും മെറ്റ്ബീറ്റ് വെതര്‍ പറ്ഞ്ഞു.

Photo: Anish NR

Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment