ജപ്പാനിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.0 തീവ്രതയാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ ഹോൺഷു ദ്വീപിന്റെ തെക്കുകിഴക്ക് ഭാഗത്ത് വെള്ളിയാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) അറിയിച്ചു. പസഫിക് സമുദ്രത്തിലെ ദ്വീപുകൾക്ക് സമീപമുണ്ടായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകി.
ആളപായം സംബന്ധിച്ച റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇസു ശൃംഖലയിലെ ദ്വീപുകളിലെ ആളുകളോട് കടൽതീരങ്ങളിൽ നിന്നും നദിക്കു സമീപത്തുനിന്നും അകന്നു നിൽക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ദ്വീപുകളുടെ തീരങ്ങളിൽ ഉയരത്തിൽ തിരമാല അടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ലോകത്ത് ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ജപ്പാൻ.
വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 7.01നാണ് ഭൂചലനം ഉണ്ടായത്. ഇന്നലെയും പസഫിക് സമുദ്രത്തിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. സുനാമി തിരകൾക്ക് ഒരു മീറ്ററിൽ അധികം ഉയരം ഉണ്ടായേക്കാം എന്നായിരുന്നു മുന്നറിയിപ്പ്.10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഇന്നലെ ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി അറിയിച്ചു.
There is no ads to display, Please add some