ഡിസീസ് എക്സ് എന്ന പേരിൽ വരാനിരിക്കുന്ന മഹാമാരിയിൽ അഞ്ചു കോടിയിലധികം പേർ മരിക്കുമെന്ന് യുകെ വാക്സിൻ ടാക്സ് ഫോഴ്സ് മേധാവി കേയ്റ്റ് ബിങ് ഹാം. കൊറോണയേക്കാൾ 20 മടങ്ങ് മാരകമായ രോഗത്തിന്റെ ഭീഷണിയിലാണ് ലോകമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. ഡിസീസ് എക്‌സിന്റെ കാര്യത്തിൽ മുൻകരുതൽ എടുത്തില്ലെങ്കിൽ അത് നാശം വിതയ്‌ക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് എക്സ് ഡിസീസിനെ കുറിച്ച് ലോക ആരോഗ്യ സംഘടന അവരുടെ വെബ്സൈറ്റിൽ ആദ്യമായി പ്രതിപാദിച്ചത്.
വനനശീകരണവും ആധുനിക കാർഷിക രീതികളും തണ്ണീർ തടങ്ങളുടെ നാശവും ആണ് സമീപകാലത്ത് പകർച്ചവ്യാധികൾ പടരാൻ കാരണമെന്ന് അവർ പറയുന്നു. അതിനുദാഹരണമാണ് നിപ്പ വൈറസ് എന്നതും ശ്രദ്ധേയമാണ്. എല്‍ നിനോ പ്രതിഭാസം മലേഷ്യന്‍ കാടുകളെ നശിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കടുത്ത വരൾച്ചയെ തുടർന്ന് പക്ഷികളും മൃഗങ്ങളും വെള്ളം തേടി നാട്ടിലേക്ക് ചേക്കേറി.
കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് ജീവിച്ചിരുന്ന വവ്വാലില്‍ നിന്നും നിപ്പാ വൈറസ്, പന്നി തുടങ്ങിയ മൃഗങ്ങളിലേക്ക് വ്യാപിച്ചു.
പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടര്‍ന്നു. മലേഷ്യയിലെ നിപ (Kampung Baru Sungai Nipah) എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ (Nipah) എന്ന പേരില്‍ വൈറസ് അറിയപ്പെട്ടത്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചത് കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പടരുന്നത്.
എന്താണ് ഡിസീസ് എക്സ്?
ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ, ഡിസീസ് എക്സ് വൈകാതെ വരുമെന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.
ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018-ലാണ് ലോകാരോഗ്യ സംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്.
ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
1919-1920 കാലഘട്ടങ്ങളില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂവിന് സമാനമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. പുതിയ രോഗണുവായിരിക്കും എക്‌സ് ഡിസീസ് ഉണ്ടാക്കുകയെന്നാണ് ലോകാരോഗ്യ സംഘടന അനുമാനിക്കുന്നത്. ഇത് വൈറസോ, ബാക്ടീരിയയോ, ഫംഗസോ ആകാം.
നിലവിലില്ലാത്ത ചികിത്സയാകും ഈ രോഗത്തിന് വേണ്ടിവരിക. ഒന്നാം ലോക മഹായുദ്ധകാലത്ത് കൊല്ലപ്പെട്ടവരേക്കാള്‍ ഇരട്ടിയിലധികമാണ് ഈ രോഗം മൂലം മരിക്കുക. ഇതു പ്രതിരോധിക്കാന്‍ കുറഞ്ഞ സമയം കൊണ്ട് ലോകം മുഴുവന്‍ റെക്കോര്‍ഡ് വേഗത്തില്‍ വാക്‌സിനേഷന്‍ നല്‍കേണ്ടി വരും.
25 വൈറസ് കുടുംബങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.വൈറസുകളുടെ കണ്ടെത്താത്ത ലക്ഷക്കണക്കിന് വകഭേദങ്ങളുമുണ്ട്.ഇവയെല്ലാം രോഗം പടര്‍ത്താന്‍ ശേഷിയുള്ളവയുമാണ്.കൊവിഡ് കാലത്ത് 2 കോടി മരണമാണ് ലോകവ്യാപകമായി ഉണ്ടായത്. ഭൂരിഭാഗം പേരും രോഗത്തെ അതിജീവിച്ചു.
എബോള പോലെ മരണ നിരക്ക് കൂടിയ രോഗമാകും ഡിസീസ് എക്‌സ് എന്നാണ് അനുമാനം. അങ്ങനെയെങ്കില്‍ വന്‍തോതില്‍ ജനങ്ങള്‍ മരിച്ചൊടുങ്ങുമെന്നും വിദഗ്ധര്‍ പറയുന്നു.എബോളയുടെ മരണനിരക്ക് 67 ശതമാനമായിരുന്നു.
There is no ads to display, Please add some