ചൂട്: ദിവസേനയുള്ള പാൽ ഉൽപാദനത്തിൽ 2.15 ലക്ഷം ലിറ്റർ കുറവ്

ചൂട്: ദിവസേനയുള്ള പാൽ ഉൽപാദനത്തിൽ 2.15 ലക്ഷം ലിറ്റർ കുറവ്

കനത്ത ചൂടിൽ സംസ്ഥാനത്ത് പാലുത്പാദനം കുറയുന്നതായി റിപ്പോർട്ട്. ദിവസേനയുള്ള ഉത്പാദനം ശരാശരി 2.15 ലക്ഷം ലിറ്റർ ആണ് കുറഞ്ഞത്. കഴിഞ്ഞവർഷം മാർച്ചിനെ അപേക്ഷിച്ചാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 മാർച്ചിൽ 19.21 ലക്ഷം ലിറ്ററായിരുന്നു ശരാശരി പ്രതിദിന ഉത്പാദനം ഉണ്ടായിരുന്നത്. കഴിഞ്ഞ മാർച്ചിൽ അത് 17.06 ലക്ഷം ലിറ്ററായി കുറഞ്ഞെന്ന് ക്ഷീരവികസന വകുപ്പിന്റെ കണക്ക്‌ സൂചിപ്പിക്കുന്നു.

പാലിന്റെ 30 ശതമാനമാണ് ക്ഷീരകർഷകർവഴി സംഘങ്ങളിൽ എത്തുന്നത്. ബാക്കിയുള്ളവ പ്രാദേശിക വിപണികളിൽ വിൽക്കുന്നവയാണ്. സംഘങ്ങളിലെത്തുന്ന പാലിന്റെ അളവിലാണ് കുറവു രേഖപ്പെടുത്തിയത്.

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിൽ ക്ഷീരകർഷകർ കന്നുകാലികളെ വ്യാപകമായി വിൽക്കുന്നുണ്ടെന്ന് സൂചനകൾ ഉണ്ട് . ഇതിന് കാരണമായി കർഷകർ പറയുന്നത് വെള്ളത്തിന്റെ ലഭ്യത കുറവാണ്. പച്ചപ്പുല്ലിന്റെ ക്ഷാമവും ഉത്പാദനക്കുറവിനു കാരണമാണ്. വർധിച്ച ചെലവു കാരണം പലരും കാലിവളർത്തൽ ഉപേക്ഷിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട് . ക്ഷീരസംഘങ്ങൾ റിപ്പോർട്ടുചെയ്ത വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർഷകരെ നേരിൽക്കണ്ടാലേ സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

15 വർഷത്തിനിടെ മിൽമയിൽ ഏറ്റവും കുറവ് പാലളന്ന മാസം

2023 മാർച്ചിനെ അപേക്ഷിച്ച് ഇക്കുറി 19 ശതമാനം കുറവ് പാലാണ് അളന്നതെന്നാണ് മിൽമ പാൽസംഭരണ വിഭാഗത്തിൽനിന്നുള്ള കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 15 വർഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ സംഭരണമാണ് സംഘങ്ങളിൽ നടക്കുന്നതെന്നാണ് കണക്ക്. പാൽലഭ്യതയിലെ കുറവു കാരണം പലസംഘങ്ങളും പൂട്ടുന്ന അവസ്ഥയാണ്.

പാലക്കാട്ട് ഉത്പാദനം കൂടി

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന ജില്ലയായിട്ടും പാലക്കാടിനു പാലുത്പാദനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വർദ്ധനവ് . 2023 മാർച്ചിനെ അപേക്ഷിച്ച് ഈ മാർച്ചിൽ രണ്ടുശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . 88.34 ലക്ഷം ലിറ്റർ പാലാണ് 2023 മാർച്ചിൽ പാലക്കാട്ട് സംഭരിച്ചിരുന്നത്. ഇക്കുറി 90.13 ലക്ഷം ലിറ്ററായി വർദ്ധിച്ചിട്ടുണ്ട്. കന്നുകാലികൾ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടതാകും പാൽ കുറയാതിരിക്കാൻ കാരണമായതെന്ന് വെറ്ററിനറി വിദഗ്‌ധർ പറയുന്നു. തമിഴ്‌നാട്ടിൽനിന്ന് യഥേഷ്ടം പച്ചപ്പുല്ലും കുറഞ്ഞ ചെലവിൽ കാലിത്തീറ്റയും ലഭ്യമായതും അവിടെ അനുകൂല സാഹചര്യങ്ങൾക്ക് കാരണമായി.

metbeat news

കാലാവസ്ഥ അപ്ഡേറ്റുകൾക്കായി

FOLLOW US ON GOOGLE NEWS

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment