സീസണിലെ ആദ്യ ചുഴലിക്കാറ്റ് സിത്രാങ് വരുന്നു, അതേ കുറിച്ചറിയേണ്ടതെല്ലാം

ബംഗാൾ ഉൾക്കടലിൽ സിത്രാംങ് ചുഴലിക്കാറ്റ് ഈ ആഴ്ച അവസാനം രൂപപ്പെട്ടേക്കും. ഇപ്പോൾ ആൻഡമാൻ കടലിനു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ (വ്യാഴം) രാവിലെയോടെ ന്യൂനമർദമായേക്കും. തുടർന്ന് ശനിയാഴ്ചയോടെ തീവ്രന്യൂനമർദവും ഞായറാഴ്ചയോടെ ചുഴലിക്കാറ്റും ആയേക്കും. ചുഴലിക്കാറ്റ് രൂപപ്പെടുകയാണെങ്കിൽ തായ്‌വാൻ നിർദേശിച്ച സിത്രാംങ് എന്ന പേരിലാണ് അറിയപ്പെടുക.

ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റ്
ബംഗാൾ ഉൾക്കടലിൽ ഈ സീസണിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റാകും സിത്രാങ്. ദീപാവലിയോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളെ ചില സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ബാധിക്കും. ന്യൂനമർദം രൂപപ്പെട്ട ശേഷം വടക്കു പടിഞ്ഞാറൻ ദിശയിലാണ് സഞ്ചരിക്കുക. ഒഡിഷയെ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ കടലിലും അന്തരീക്ഷത്തിലുമുണ്ടെന്ന് ഞങ്ങളുടെ ഓഷ്യനോഗ്രാഫർ പറയുന്നു. കടൽ താപനില ചുഴലിക്കാറ്റിന് അനുകൂലമാണ്. ന്യൂനമർദം കടന്നു പോകുന്ന മേഖലയിൽ കാറ്റിന്റെ ഖണ്ഡധാരയും പ്രതികൂലമല്ല. ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ അത് എവിടെ കരകയറുമെന്ന് ഇപ്പോൾ വ്യക്തമല്ല. യൂറോപ്യൻ കാലാവസ്ഥാ പ്രവചന മാതൃക അനുസരിച്ച് ബംഗാളിലെ ദിഗയ്ക്കും ബംഗ്ലാദേശിലെ പാഥർ ഗട്ടിനും ഇടയിലാണ് കരകയറുക. ഒക്ടോബർ 25 ഓടെയാകും ഇത്. ഒഡിഷയിലാകും ചുഴലിക്കാറ്റ് കരകയറുകയെന്നാണ് അമേരിക്കൻ കാലാവസ്ഥാ മോഡലായ ജി.എഫ്.എസ് സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷമേ ഇതുസംബന്ധിച്ച് വ്യക്തത ലഭിക്കൂ.

ഒരുക്കങ്ങൾ സജീവം
ചുഴലിക്കാറ്റിനെ തുടർന്ന് കാറ്റും മഴയും ഉണ്ടാകുന്ന വടക്കൻ ആന്ധ്രാപ്രദേശ്, ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പും ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലുണ്ടായ അസാനി ചുഴലിക്കാറ്റാണ് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ്. ശ്രീലങ്കയാണ് അസാനിക്ക് പേര് നിർദേശിച്ചത്. സിത്രാങ് കൂടുതൽ നാശം വിതച്ചേക്കാവുന്ന ഒഡിഷയിൽ ജില്ലാ കലക്ടർമാർക്ക് സർക്കാർ ജാഗ്രതാ നിർദേശം നൽകി. തീരദേശ ജില്ലകളിൽ ജാഗ്രതാ നിർദേശം കലക്ടർമാർ പുറപ്പെടുവിച്ചു. 23 മുതൽ 25 വരെ റവന്യൂ, ദുരന്ത നിവാരണ വകുപ്പിലെ സർക്കാർ ജീവനക്കാരുടെ അവധി റദ്ദാക്കിയിട്ടുണ്ട്.

കേരളത്തിലും മഴ സാധ്യത

നാളെ രൂപപ്പെടുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും മഴ സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ പറഞ്ഞു. തെക്കൻ കേരളത്തിൽ വെള്ളിയാഴ്ച മുതൽ ഇടിയോടെ മഴ ശക്തിപ്പെട്ടേക്കും. ചുഴലിക്കാറ്റിന്റെയോ ന്യൂനമർദത്തിന്റേയോ നേരിട്ടുള്ള സ്വാധീനം കേരളത്തിൽ ഇല്ലെങ്കിലും പരോക്ഷ സ്വാധീനമുണ്ടാകും. തമിഴ്‌നാട്ടിലേക്ക് തുലാവർഷത്തെ അടുപ്പിക്കാനും ചുഴലിക്കാറ്റിനാകും. മേഖലയിൽ ചുഴലിക്കാറ്റുള്ളതിനാൽ കാലവർഷം വിടവാങ്ങൽ നേരത്തെ സൂചിപ്പിച്ചതു പോലെ ദക്ഷിണേന്ത്യയിൽ നിന്ന് വിടവാങ്ങുന്നത് തടസപെടാൻ കാരണമാകും. അതിനാൽ തുലാവർഷം എത്തിയെന്ന് പ്രഖ്യാപനവും ഈ മാസം 25 ന് ശേഷമേ ഉണ്ടാകാൻ ഇടയുള്ളൂ. എന്നാൽ തുലാവർഷ രീതിയിലുള്ള മഴ 22 മുതൽ തന്നെ ദക്ഷിണേന്ത്യയിൽ ലഭിച്ചു തുടങ്ങും. കേരളത്തിന്റെ കിഴക്കൻ മേഖലയിൽ മഴ ലഭിക്കും. ന്യൂനമർദത്തിന്റെ ഭാഗമായ പുൾ എഫക്ട് മഴ പടിഞ്ഞാറൻ മേഖലയിൽ ലഭിക്കുമോയെന്നത് അറിയാൻ കാത്തിരിക്കണം.
banner

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment