ഗ്രീസിൽ കാട്ടു തീ: വനത്തിൽ നിന്ന് പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി

തുർക്കി അതിർത്തിയിൽ നിന്ന് അധികം അകലെയല്ലാത്ത വടക്കുകിഴക്കൻ ഗ്രീസിലെ എവ്റോസ് മേഖലയിൽ തീപിടുത്തം.വനമേഖലയിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടു തീയിൽ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെത്തി. തുർക്കിയിൽ നിന്നുള്ള സിറിയൻ, ഏഷ്യൻ കുടിയേറ്റക്കാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് എവ്റോസ് മേഖല. അലക്‌സാണ്ട്രോപോളിസിന്റെ വടക്ക് ഭാഗത്തുള്ള വനപ്രദേശമായ ഡാഡിയ ദേശീയ ഉദ്യാനത്തിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു.

ഗ്രീസിലെ മറ്റ് പ്രദേശങ്ങളിലേയ്ക്കും തീ പടരുന്നത് തുടരുകയാണ്. താപനില 39 ഡിഗ്രി സെൽഷ്യൽസ് മറികടന്നു.കനത്ത തീയിൽ അലക്സാണ്ട്രോപോളിസ് നഗരത്തിലെ ഒരു ആശുപത്രിയും ഒഴിപ്പിച്ചതായാണ് വിവരം.നവജാത ശിശുക്കളും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളും ഉൾപ്പെടെ നിരവധി ആളുകളെയാണ് ഒറ്റ രാത്രി കൊണ്ട് ആശുപത്രിയിൽ നിന്നൊഴിപ്പിച്ചത്.ബോട്ട് വഴിയായിരുന്നു രോഗികളെ ഒഴിപ്പിച്ചത്. തീ അനിയന്ത്രിതമായപ്പോൾ തന്നെ എത്രയും വേഗം ആളുകൾ പ്രദേശം ഒഴിഞ്ഞു പോകണമെന്ന് മൊബൈൽ വഴി നിർദേശം നൽകിയിരുന്നു.

അവന്താസ് ഗ്രാമത്തിന് പുറത്തുള്ള ഒരു കുടിലിന് സമീപത്ത് നിന്നാണ് 18 മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവർ കുടിയേറ്റക്കാരാണെന്നാണ് സൂചന. ആളുകളെ കാണാതായെന്ന പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മരിച്ചവർ അനധികൃതമായി ഗ്രീസിൽ കടന്നവരാണോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് അഗ്നിശമനസേനാ വൃത്തങ്ങൾ വ്യക്തമാക്കി. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഏഥൻസിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മഠത്തിന് സമീപവും തീ പടർന്നതായാണ് സൂചന. അൻപതിലധികം കന്യാസ്ത്രീകളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment