തിരുവാതിര ഞാറ്റുവേല ആരംഭിച്ചു; മഴ എപ്പോൾ ലഭിച്ചു തുടങ്ങും?

ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല ജൂൺ 22ന് ആരംഭിച്ചു. കാർഷിക മേഖലയുടെ വരദാനമായാണ് ഞാറ്റുവേലകൾ അറിയപ്പെടുന്നത്. അതിൽ തന്നെ പ്രമുഖനാണ് “തിരുവാതിര ഞാറ്റുവേല”. ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകൾ കുറിച്ചുട്ടുള്ളത്. ഭൂമിയിൽ നിന്നും സൂര്യനെ നോക്കുമ്പോൾ സൂര്യൻ ഏതു നക്ഷത്രത്തിന് അടുത്താണോ നിൽക്കുന്നത് അതാണ് ഞാറ്റുവേല എന്നറിയപ്പെടുന്നത്. കൊമ്പൊടിച്ചു കുത്തിയാലും കിളിര്‍ക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി.

മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കര്‍ഷകര്‍ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത.  രണ്ടാഴ്ചത്തോളം ആണ് ഞാറ്റുവേല നീണ്ടുനിൽക്കുക.

ഞാറ്റുവേലകള്‍ 27 തരം

27 നക്ഷത്രങ്ങള്‍ക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതില്‍ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതില്‍ ഒരാഴ്ച മഴ കിട്ടുമെന്നാണ് കര്‍ഷകരുടെ വിശ്വാസം.കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുന്‍പ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികര്‍ നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാന്‍ കഴിയില്ലല്ലോ എന്ന്.

ഇത്തവണത്തെ ഞാറ്റുവേലയും മഴയും

ബിപർജോയ് ചുഴലിക്കാറ്റിന് കാരണമായ ന്യൂനമർദം കേരളത്തിൽ കാലവർഷക്കാറ്റിനെ എത്തിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മഴയെ ദുർബലമാക്കി. ശനിയാഴ്ച മുതൽ കേരളത്തിൽ വീണ്ടും മഴ പതിയെ തിരികെ എത്താൻ തുടങ്ങും. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നത് കേരളത്തിൽ മഴക്ക് അനുകൂല സാഹചര്യമൊരുക്കും. മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണ പ്രകാരം ജൂൺ 30 വരെ കേരളത്തിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഞാറ്റുവേല അവസാനിക്കുന്നതിന് മുൻപ് മഴ ലഭിക്കും. മുൻകാലങ്ങളിൽ തിരുവാതിര ഞാറ്റുവേലയ്ക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങൾ നടക്കും. കൃഷിക്ക് വേണ്ട നടീൽ വസ്തുക്കൾ എല്ലാം നേരത്തെ തയ്യാറാക്കി വെക്കും.

ഇടവ മാസത്തിലെ കനത്ത മഴയും അതിനെ തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ നിന്ന് എക്കൽ മണ്ണ് ഒലിച്ച് കൃഷിയിടങ്ങളിൽ വന്ന് അടിയുന്നു. ഈ ഫലപുഷ്ടമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം. എന്നാൽ മലയാളിയുടെ കൃഷിയും കൃഷി രീതികളും മാറി, ഒപ്പം കാലാവസ്ഥയും, ഏത് സമയത്തും ഏത് വിളയും നടാമെന്നും വിളവെടുക്കാമെന്നുള്ള സ്ഥിതി വിശേഷം സംജാതമായി.  എങ്കിലും തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ മഴ ലഭിക്കാത്തത് കർഷകരെ ആശങ്കയിൽ ആക്കുന്നുമുണ്ട്.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment