വരും ദിവസങ്ങളിൽ സൗദിയിലെ ചില പ്രദേശങ്ങളിൽ ചൂട് വർദ്ധിക്കും എന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വർഷത്തെ വേനൽക്കാലത്ത് രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില ശരാശരിയേക്കാൾ കൂടുതലായിരിക്കും എന്നും എൻസിഎം.
റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, മദീന എന്നിവിടങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ആവാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര ഡയറക്ടർ ഹംസ കൂമി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറ് ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത ഒഴിച്ചാൽ ജൂൺ മാസത്തിൽ പൊതുവേ മഴ കുറവായിരിക്കും എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് 12നും മൂന്നിനും ഇടയിലായിരിക്കും കടുത്ത ചൂട് അനുഭവപ്പെടുക.അതിനാൽ ഈ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
പകൽ ചൂടു കടുത്തതിനാൽ മധ്യാനവിശ്രമ നിയമവും സെപ്റ്റംബർ 15വരെ സൗദിയിൽ പ്രാബല്യത്തിൽ വന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന രീതിയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി.നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കും സ്ഥാപനത്തിനും എതിരെ പിഴയടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഹജ്ജ് സീസണിൽ മക്കയിൽ 45 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേൽക്കാമെന്നും ഹജ്ജ് സീസണിലെ കാലാവസ്ഥയെ കുറിച്ചുള്ള വ്യക്തമായ റിപ്പോർട്ട് ദേശീയ കാലാവസ്ഥ കേന്ദ്രം നൽകുമെന്നും അധികൃതർ അറിയിച്ചു.
There is no ads to display, Please add some