കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം: കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് കേരളം

കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം: കരട് നിര്‍ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച് കേരളം

കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശം (ഇ.എസ്.എ) 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള കരട് നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ESA യില്‍നിന്നു ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഒഴിവാക്കുകയും വനമേഖലയില്‍ മാത്രം നിജപ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതിനുവേണ്ട സംസ്ഥാനത്തിന്റെ കരട് നിര്‍ദേശങ്ങളാണ് കേന്ദ്രത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുന്നതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. പശ്ചിമഘട്ട പ്രദേശത്തിന്റെ സ്വാഭാവിക ഭൂപ്രകൃതി, ജൈവവൈവിധ്യം നിറഞ്ഞ ഇടതടവില്ലാതെയുള്ള തുടര്‍ച്ചാപ്രദേശങ്ങള്‍ എന്നിവ മാനദണ്ഡമാക്കി പശ്ചിമഘട്ടത്തിന്റെ ഏകദേശം 37% പ്രദേശം (59.940 ചതുരശ്ര കി.മി) പരിസ്ഥിതി ദുര്‍ബല പ്രദേശമായി കസ്തൂരിരംഗന്‍ സമിതി നിഷ്‌കര്‍ഷിച്ചിരുന്നു.

അതില്‍ കേരളത്തിലെ 123 വില്ലേജുകളുടെ ആകെ വിസ്തൃതി ആയ 13,108 ചതുരശ്ര കി.മീ പ്രദേശമാണ് ഇ.എസ്.എ ആയി ഉള്‍പ്പെടുത്തിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശത്തിന്റെ അതിര്‍ത്തി, സ്ഥല പരിശോധന ഉള്‍പ്പെടെ നടത്തി നിര്‍ണയിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന്, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഡോ. ഉമ്മന്‍.വി.ഉമ്മന്റെ നേതൃത്വത്തില്‍ നിയമിച്ച മൂന്നംഗ വിദഗ്ധ സമിതി കേരളത്തിന്റെ പരിസ്ഥിതിലോല പ്രദേശമായി 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കി.മീ. പ്രദേശം ഉള്‍പ്പെടുന്നതായും, അതില്‍ 9107 ചതുരശ്ര കി.മീ. വനപ്രദേശവും ശേഷിക്കുന്ന 886.7 ചതുരശ്ര കി.മീ. വനേതര പ്രദേശവും ആണെന്നും കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

ഇ.എസ്.എ വില്ലേജുകളുടെ എണ്ണം കൂടി

കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം ഈ ശുപാര്‍ശ അംഗീകരിക്കുകയും 2014ലെ ആദ്യ കരട് ഇഎസ്എ വിജ്ഞാപനത്തില്‍ കേരളത്തിന്റെ ഇ.എസ്.എ ആയി 9993.7 ചതുരശ്ര കി.മീ. പ്രദേശം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇ.എസ്.എയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച 04/09/2015, 27/02/2017, 03/10/2018, 06/07/2022 എന്നീ തീയതികളിലെ കരട് വിജ്ഞാപനങ്ങളില്‍ വിസ്തൃതിയില്‍ മാറ്റമൊന്നും വരുത്തിയില്ല.

കരട് 2024 ജൂലൈ 31നു പുനര്‍വിജ്ഞാപനം ചെയ്യുകയും ചെയ്തു. വിസ്തൃതി 9993.7 ച.കി.മി. ആയാണു പുനര്‍ വിജ്ഞാപനത്തിലും രേഖപ്പെടുത്തിയത്. എന്നാല്‍ ഇ.എസ.്എ വില്ലേജുകളുടെ എണ്ണം 123ല്‍നിന്നും 131 ആയി കൂടിയിട്ടുമുണ്ട്. വില്ലേജുകളില്‍ ചിലതു വിഭജിച്ചു പുതിയ വില്ലേജുകള്‍ രൂപീകരിച്ചതിനാലാണ് എണ്ണം വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.

വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ജനവാസ പ്രദേശങ്ങളും തോട്ടങ്ങളും ജലാശയങ്ങളും ഒറ്റപ്പെട്ട വനപ്രദേശങ്ങളും ഒഴിവാക്കി സംരക്ഷിത വനപ്രദേശങ്ങളും റിസര്‍വ് വനത്തിലും മാത്രമായി ഇ.എസ്.എ ശുപാര്‍ശ ചെയ്യാനാണ് 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വനംവകുപ്പില്‍നിന്നു ലഭ്യമായ ഭൂവിവരങ്ങളും സര്‍വേ ഓഫ് ഇന്ത്യയുടെ വിവരങ്ങളും പരിശോധിച്ച് 92 വില്ലേജുകളിലായി 8656.46 ച.കി.മി. കേരളത്തിന്റെ മൊത്തം ഇ.എസ.്എ പ്രദേശമായി കണക്കാക്കി കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഈ പ്രദേശത്തിന്റെ ഇ.എസ്.എ മാപ്പ്, അക്ഷാംശരേഖാംശ വിവരങ്ങള്‍ തയാറാക്കുകയും ചെയ്തു. അതു സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച്, ജി.ഐ.എസ് മാപ്പ് ഉള്‍പ്പെടെയുള്ള രേഖകള്‍ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. അതു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഉത്തരവുകളൊന്നും നിലവില്‍ പുറപ്പെടുവിച്ചിരുന്നില്ല.

98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്റര്‍ ഇ.എസ്.എ.ഇ.എസ്.എ വില്ലേജുകളിലെ അതിര്‍ത്തികളിലെ വൈരുധ്യം, പ്രസ്തുത പ്രദേശത്തു നടപ്പിലാക്കാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും ആശങ്കകളും പരിഗണിച്ച്, വില്ലേജ്‌വനാതിര്‍ത്തികള്‍ പരിശോധിച്ചു ജനവാസ മേഖലകള്‍ ഒഴിവാക്കി ഇഎസ്എ ആയി നിജപ്പെടുത്തേണ്ട പ്രദേശങ്ങളെ സംബന്ധിച്ചു വ്യക്തത വരുത്തുന്നതിനു കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശോധന സമിതി രൂപീകരിച്ചിരുന്നു.

തുടര്‍ന്നു വിവിധ തലങ്ങളിലെ പരിശോധനയ്ക്കും വിവരശേഖരണത്തിനുംശേഷം വില്ലേജ് അതിര്‍ത്തികള്‍, വനാതിര്‍ത്തികള്‍, തുടങ്ങിയവ വേണ്ടപക്ഷം സ്ഥലപരിശോധന സഹിതം നടത്തി അന്തിമമാക്കുന്നതിനായി അതതു ജില്ലാതല കമ്മിറ്റികള്‍ക്കു കൈമാറി. അതനുസരിച്ച് 98 വില്ലേജുകളിലായി 8711.98 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ കണക്കാക്കിയിട്ടുണ്ട്. ഈ തുടര്‍ ഭേദഗതികള്‍ ഉള്ളപക്ഷം വേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതായിരിക്കുമെന്ന വിവരം സഹിതമാണ് കേന്ദ്ര സര്‍ക്കാരിനു കൈമാറിയിരിക്കുന്നത്.

അവസാന നടപടിക്രമത്തിന്റെ ഭാഗമായി ഈ രേഖകള്‍ എല്ലാ പഞ്ചായത്തുകളിലും കൈമാറുന്നതിനായി 2024 മാര്‍ച്ച് മാസത്തില്‍ പഞ്ചായത്ത് വകുപ്പിനു നല്‍കി. കരട് പ്രൊപ്പോസല്‍ പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എല്ലാ പഞ്ചായത്തുകളും വേണ്ട ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. അതു പരിശോധിച്ചു തിരുത്തലുകള്‍ വരുത്തിയ രേഖകളാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു ഇനി സംസ്ഥാന സര്‍ക്കാര്‍ കൈമാറുക.

2013 നവംബര്‍ 13ലെ നിര്‍ദേശങ്ങളും നിലവിലത്തെ കരട് വിജ്ഞാപനവും അനുസരിച്ച് ഇഎസ്എയില്‍ മണല്‍ ഖനനം ഉള്‍പ്പെടെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍, താപനിലയങ്ങള്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്‌കര്‍ഷിച്ചിട്ടുള്ള റെഡ് കാറ്റഗറി വിഭാഗത്തില്‍ ഉള്‍പ്പെട്ട പുതുതായി ആരംഭിക്കുന്ന വ്യവസായങ്ങള്‍ എന്നിവയും പറ്റില്ല. നിലവിലുള്ള വ്യവസായങ്ങള്‍ക്കു നിയന്ത്രണം ബാധകമല്ല. 20,000 ചതുരശ്ര കിലോമീറ്ററിനു മുകളിലുള്ള കെട്ടിട നിര്‍മാണം, ടൗണ്‍ഷിപ്പ്, ഏരിയ ഡെവലപ്‌മെന്റ് പദ്ധതികള്‍ എന്നിവയ്ക്കു നിരോധനമുണ്ട്. നിലവിലുള്ള വീടുകള്‍ പുതുക്കി പണിയുന്നതുള്‍പ്പെടെയുള്ള മറ്റു നിര്‍മാണപ്രവൃത്തികള്‍ക്കു തടസ്സമില്ല.

Photo : Ivin Varughese Mathew

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment