നാളെ ദുരന്ത മുന്നറിയിപ്പ് സൈറണ്‍ കേട്ട് ഞെട്ടേണ്ട, ഇത് കവചം ട്രയല്‍ റണ്‍

നാളെ ദുരന്ത മുന്നറിയിപ്പ് സൈറണ്‍ കേട്ട് ഞെട്ടേണ്ട, ഇത് കവചം ട്രയല്‍ റണ്‍

കാലാവസ്ഥാ, പ്രകൃതി ദുരന്തങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള KaWaCHaM കവചം സൈറണ്‍ മുന്നറിയിപ്പിന് നാളെ (ജൂണ്‍ 11) ന് ട്രയല്‍ റണ്‍. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ ദുരന്ത മുന്നറിയിപ്പ് വലിയ ശബ്ദത്തിലുള്ള സയറണ്‍ വഴി നല്‍കുന്നതിന്റെ പരീക്ഷണമാണ് നാളെ നടക്കുക. കേരളത്തില്‍ 85 സൈറണുകളുടെ പ്രവര്‍ത്തനക്ഷമത നാളെ വിവിധ സമയങ്ങളിലായി ഉണ്ടാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി KSDMA മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു.

നാളെ അപായ സൈറണ്‍ കേള്‍ക്കാം

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം സയറണ്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇവ നാളെ പല സമയങ്ങളിലായി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പൊതുജനം ഭയചിതരാകേണ്ടതില്ല. സംസ്ഥാനത്ത് 126 സൈറണുകളും മുന്നറിയിപ്പ് ലൈറ്റുകളുമാണ് സര്‍ക്കാര്‍ കെട്ടിടങ്ങളിലെ ടവറുകള്‍ വഴി സ്ഥാപിച്ചത്. വിവിധ മുന്നറിയിപ്പുകള്‍ക്ക് നേരത്തെ റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശവും നല്‍കും.

ജില്ലാ, താലൂക്ക് തലത്തിലാണ് നിലവില്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വിവിധ ദുരന്തങ്ങള്‍ക്ക് വിവിധ തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുക. വ്യത്യസ്ത സിഗ്നലുകളിലായിരിക്കും ഇത്. അമേരിക്കയിലെ മാതൃകയില്‍ സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ്, ഗൂഗിള്‍ എ.പി.ഐകള്‍ വഴിയും മുന്നറിയിപ്പ് നല്‍കുന്നതാണ് ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുന്ന നൗകാസ്റ്റ് മഴ മുന്നറിയിപ്പുകള്‍ മൊബൈല്‍ ഫോണുകളില്‍ സന്ദേശമായി ലഭിച്ചു തുടങ്ങുന്നുണ്ട്. അതത് പ്രദേശത്തെ നൗകാസ്റ്റുകളാണ് നല്‍കുന്നത്. കവചം സംവിധാനം വഴി ഔ്‌ദ്യോഗിക ഏജന്‍സികളായ കേന്ദ്ര കാലാവസഥാ വകുപ്പ്, ഇന്‍കോയ്‌സ്, കേന്ദ്ര ജല കമ്മിഷന്‍ എന്നിവയുടേത് മാത്രമായിരിക്കില്ല മുന്നറിയിപ്പായി നല്‍കുകയെന്നാണ് സൂചന. സ്വകാര്യ, പൊതു ഏജന്‍സികളുടെ വിവരങ്ങളും ഉള്‍പ്പെടുത്താനും നീക്കമുണ്ട്.

ദുരന്തം നേരിടാന്‍ 95,000 ത്തിലധികം പരിശീലനം നേടിയ സേന

ദുരന്തമുണ്ടായാല്‍ നേരിടാന്‍ പ്രത്യേകം പരിശീലനം നേടിയ സാമൂഹിക സന്നദ്ധസേനയെയും പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 19 പരിശീലനമാണ് ഇതുവരെ ഇത്തരത്തില്‍ നല്‍കിയത്. 2240 പേരെ ഈ കാലയളവില്‍ ദുരന്ത പരിശീലനം നല്‍കി. ഇതില്‍ 1002 സ്ത്രീകളും 1238 പുരുഷന്മാരുമാണുള്ളത്. പ്രളയ മുന്നറിയിപ്പ്, ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് തുടങ്ങിയവ സംവിധാനവും ഭാവിയിലുണ്ടാകും.

2023 വരെ 95,560 പേരെ സാമൂഹിക സന്നദ്ധ സേനയായി പരിശീലിപ്പിച്ചിട്ടുണ്ട്‌. 800 തവണ പരിശീലനം നല്‍കി. പരിശീലനം നേടിയവരില്‍ 49,143 പേര്‍ പുരുഷന്മാരും 46,407 പേര്‍ സ്ത്രീകളുമാണ്. ദുരന്തമുണ്ടായാല്‍ നാലു ലക്ഷം പേരെ മാറ്റിതാമസിപ്പിക്കാനുള്ള പദ്ധതിയും ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. 20,000 കെട്ടിടങ്ങളെയാണ് താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തുടനീളം 17 സ്‌പെഷാലിസ്റ്റ് കേന്ദ്രങ്ങളും ഇതിലുള്‍പ്പെടും.

സെല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം പരീക്ഷിച്ചു

കഴിഞ്ഞ ഒക്ടോബറില്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സിയും മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് സംവിധാനം പരീക്ഷണം നടത്തിയിരുന്നു. സെല്‍ ബ്രോഡ്കാസ്റ്റിങ് സിസ്റ്റ പ്രകാരമാണ് അലര്‍ട്ട് നല്‍കിയിരുന്നത്. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്.

® Metbeat Weather

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.

വാട്‌സ്ആപ്പ്

ടെലഗ്രാം

വാട്‌സ്ആപ്പ് ചാനല്‍

Google News

Facebook Page

Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment