ഇന്നും കേരളത്തിൽ ഇടിയോടെ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത, ജാഗ്രത പാലിക്കാം

കേരളത്തിന്റെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന വേനൽ മഴ മധ്യ , തെക്കൻ ജില്ലകളിൽ ഇന്നും തുടരും. വടക്കൻ കേരളത്തിൽ പ്രതീക്ഷിച്ച മഴ കുറയുന്നു എന്നാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്നും മഴക്ക് സാധ്യത തെക്കൻ ജില്ലകളിലാണ്. കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ മഴക്കുള്ള അന്തരീക്ഷം ഒരുങ്ങിയെങ്കിലും കാറ്റിന്റെ അനുകൂലമല്ലാത്ത അവസ്ഥ മൂലം മഴ പെയ്യാതെ പോവുകയായിരുന്നു. ഇന്നലെയും (ശനി) മധ്യകേരളത്തിൽ ആയിരുന്നു മഴ ലഭിച്ചിരുന്നത്. തൃശ്ശൂര്, പാലക്കാട് തുടങ്ങിയ ജില്ലകളിലും ഇന്നലെ താരതമേന്യ നല്ല മഴ ലഭിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഇന്നലെ മഴയുണ്ടായിരുന്നു. എന്നാൽ വെള്ളിയാഴ്ച കൂടുതലും മഴ ലഭിച്ചത് തെക്കൻ കേരളത്തിൽ ആയിരുന്നു. ഇന്നും തെക്കൻ കേരളത്തിലേക്കാണ് മഴ സാധ്യത കൂടുതൽ.

എറണാകുളം ജില്ലക്ക് തെക്കോട്ടുള്ള പ്രദേശങ്ങളിൽ ആണ് ഇന്ന് ഇടിയോട് കൂടെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്. ഇന്നലെ എറണാകുളം ജില്ലയുടെ വടക്കോട്ടുള്ള മേഖലകളിൽ ആയിരുന്നു മഴ ലഭിച്ചത്. എന്നാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർകോട് ജില്ലകളിൽ മഴ ഇന്നും താരതമ്യേന കുറവാണ്. ഒറ്റപ്പെട്ട മഴ മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലും കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും പാലക്കാട് ജില്ലയിലെ മലയോരമേഖലകളിലും ഇന്നും പ്രതീക്ഷിക്കാവുന്നതാണ്. ഇടത്തരം മഴക്കോ ചാറ്റൽ മഴയ്ക്കോ മാത്രമാണ് വടക്കൻ കേരളത്തിൽ സാധ്യതയുള്ളത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ മഴ സാധ്യത കുറവാണ്. നേരത്തെയുള്ള കാലാവസ്ഥ അവലോകനത്തിൽ ഈ മാസം 25 മുതൽ അവസാനം വരെയുള്ള ദിവസങ്ങളിലെ മഴ സാധ്യതയിൽ വടക്കൻ കേരളത്തിന് അല്പം മഴ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാറ്റിന്റെ അഭിസരണവും (Convergence) ഗതിമുറിവും (LWD) കൂടുതലായി അനുഭവപ്പെടുന്നത് തെക്കൻ ജില്ലകളിലാണ്. അതിനാലാണ് അവിടെ ശക്തമായ ഇടിയോട് കൂടെയുള്ള മഴയും ലഭിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ മഴ ലഭിക്കുന്നതിനാൽ തെക്കൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷ താപനിലയും കുറഞ്ഞു.

ഈ മാസത്തിനു ശേഷം ഏപ്രിൽ ആദ്യവാരത്തോടെയ വീണ്ടും ഒറ്റപ്പെട്ട വേനൽ മഴ കേരളത്തിൽ ലഭിക്കും. ഇതിലും നേരിയ സാധ്യത കേരളത്തിലെ വടക്കൻ ജില്ലകളിൽ ഉണ്ട്. ഏപ്രിൽ പകുതിയോടെ കേരളത്തിൽ എല്ലാ ജില്ലകളിലും വേനൽ മഴക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോഴത്തെ സൂചനകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം വടക്കൻ കേരളത്തിൽ വയനാട് ജില്ലയിൽ മാത്രമാണ് ശരാശരി മഴ ലഭിച്ചത്. കാസർകോട് കണ്ണൂർ ജില്ലകളിൽ മഴ രേഖപ്പെടുത്തിയിട്ടേയില്ല. തെക്കൻ കേരളത്തിൽ പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. അവിടെ ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം രാത്രി വരെയാണ് ഇടിമിന്നൽ ജാഗ്രത പാലിക്കേണ്ടത്. തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും സംസ്ഥാന ദുരന്തനിവാരണ വകുപ്പ് നൽകുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക.

ഇടിമിന്നൽ തൽസമയം അറിയുന്നതിന് metbeatnews.com വെബ്സൈറ്റിലെ Lightning Radar ന്റെ സഹായം തേടാവുന്നതാണ്. ലിങ്ക് ഇതോടൊപ്പം നൽകുന്നു. https://metbeatnews.com/lightning-strike-map/

ഇടിമിന്നൽ ജാഗ്രതാ നിർദേശത്തിന് താഴെ കാണുന്ന വിഡിയോ കണ്ട് മനസിലാക്കുക.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment