UK Edu News: കാനഡക്ക് പിന്നാലെ യു.കെയിലെ വിദ്യാർഥികൾക്കും മുട്ടൻ പണി വരുന്നു

UK Edu News: കാനഡക്ക് പിന്നാലെ യു.കെയിലെ വിദ്യാർഥികൾക്കും മുട്ടൻ പണി വരുന്നു

ലണ്ടന്‍: കാനഡയ്ക്ക് പിന്നാലെ വിദേശ വിദ്യാർഥികൾക്ക് നിയന്ത്രണവുമായി ബ്രിട്ടനും. വിദേശത്ത് നിന്ന് വരുന്ന വിദ്യാർഥികളുടെ ഗുണനിലവാരം ഉയർത്തൽ അത്യാവശ്യമാണെന്നും അതിന് ചില നിയന്ത്രണങ്ങൾ വേണമെന്നും യു.കെ അധികൃതർ പറയുന്നു. മലയാളികൾ ഉൾപ്പെടെ ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ സ്വപ്നങ്ങൾക്ക് കരിനിഴലാകുമോ പുതിയ നിയന്ത്രണങ്ങൾ എന്നതാണ് ആശങ്ക.

പ്രത്യക്ഷത്തില്‍ പുതിയ നീക്കം ഗുണപരമാണെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഇളവ് വരുത്തിയേക്കും. ഉയർന്ന ട്യൂഷൻ ഫീസ് നൽകുന്ന വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നിലവാരം സർവകലാശാലകൾ വലിയ തോതില്‍ താഴ്ത്തുന്നുവെന്ന ആരോപണം യു.കെയില്‍ ഈയിടെ ഉയർന്നിരുന്നു.

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സർവകലാശാലകള്‍ നടത്തുന്ന ഇത്തരം നീക്കം രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തെ തകർക്കുമെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു പിന്നാലെയാണ് വിദേശ വിദ്യാർത്ഥി പ്രവേശന നടപടികൾ പുനഃപരിശോധിക്കാൻ യു.കെ തീരുമാനിച്ചതെന്നാണ് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയന്‍ റിപ്പോർട്ട് ചെയ്യുന്നത്.

140 യൂണിവേഴ്‌സിറ്റികളെ പ്രതിനിധീകരിക്കുന്ന യു.കെ യൂനിവേഴ്‌സിറ്റീസ് അന്താരാഷ്ട്ര ഫൗണ്ടേഷൻ പ്രോഗ്രാമുകളും വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാൻ റിക്രൂട്ട്‌മെൻ്റ് ഏജൻ്റുമാരുടെ ആവശ്യകതയും അവലോകനം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് റിപ്പോർട്ട്.

നിലവിലെ സാഹചര്യം കൃത്യമായി പഠിച്ചതിന് ശേഷം വിദേശ വിദ്യാർത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് നിയന്ത്രണം കൊണ്ടുവന്നേക്കും. ഉന്നത ഗുണനിലവാരമുള്ള വിദ്യാർത്ഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക. പ്രവേശന പരീക്ഷ ഉണ്ടാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.

ഏജൻ്റുമാരുടെ പ്രവർത്തനങ്ങള്‍ പലപ്പോഴും തൃപ്തികരമല്ലെന്നും അനാരോഗ്യകരമായ പല ഇടപെടലുകളും നടത്തുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇതില്‍ താന്‍ അസ്വസ്ഥനാണെന്നും കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ ജനപ്രതിനിധി സഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ പരിശോധിക്കാനുള്ള നീക്കമെന്ന വാർത്ത പുറത്ത് വന്നത്.

” അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ശക്തമായി പിന്തുണയ്ക്കുന്നുവെങ്കിലും, വരുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും നിശ്ചിതമായ ഒരു യോഗ്യത വേണം” എന്നാണ് വിദ്യാഭ്യാസ മന്ത്രി എം.പിമാരുടെ ചോദ്യത്തിന് മറുപടി നൽകിയത്.
മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഏജൻ്റുമാരുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും മികച്ച നിലവാരം പുലർത്തുന്നതിനും മോശം സമ്പ്രദായം തിരിച്ചറിയുന്നതിനും മാറ്റങ്ങൾ വരുത്താനും സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർമാരും അറിയിച്ചു.

മോശം ഗ്രേഡുകളുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര ഫൗണ്ടേഷൻ കോഴ്‌സുകൾ വഴി എളുപ്പത്തിൽ പ്രവേശനം നേടാനാകുമെന്ന് അവകാശപ്പെടുന്ന ഡർഹാം, എക്‌സെറ്റർ തുടങ്ങിയ സർവകലാശാലകൾക്കായി പ്രവർത്തിക്കുന്ന ഏജൻ്റുമാരെ സംബന്ധിച്ച റിപ്പോർട്ടുകളും അടുത്തിടെ പുറത്തു വന്നിരുന്നു.

എന്നാൽ, ഡർഹാം യൂണിവേഴ്സിറ്റി തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. “അന്താരാഷ്ട്ര അടിസ്ഥാന വർഷങ്ങൾ പൂർത്തിയാക്കിയ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള പ്രവേശന യോഗ്യത എ-ലെവലിൽ പ്രവേശിക്കുന്ന തദ്ദേശീയ വിദ്യാർത്ഥികൾക്ക് തുല്യമാണെന്ന് ഉറപ്പാക്കുന്നുണ്ട്”. എന്നായിരുന്നു ഇതുസംന്ധിച്ച സർവകലാശാലയുടെ പ്രതികരണം. യു.കെ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും തദ്ദേശീയ വിദ്യാർത്ഥികളേക്കാള്‍ ഉയർന്ന നിരക്കിലുള്ള ഫീസാണ് ഇടാക്കുന്നത്. അതുകൊണ്ട് തന്നെ യോഗ്യത കുറഞ്ഞവരാണെങ്കിലും കൂടുതല്‍ അന്തർദേശീയ വിദ്യാർത്ഥികളെ കൊണ്ടുവരാന്‍ സർവകലാശാലകള്‍ ശ്രമിക്കാറുണ്ടായിരുന്നു.

ഏറ്റവും പുതിയ വിദ്യാഭ്യാസ, തൊഴിൽ വാര്‍ത്തകൾ അറിയാന്‍ Metbeat Career News ൻ്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. കാലാവസ്ഥ, പരിസ്ഥിതി, കൃഷി വാർത്തകൾ തൽസമയം അറിയാൻ ഞങ്ങളുടെ ടെലഗ്രാം, വാട്സ്ആപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

© Metbeat Career News

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment