ഒമാനില്‍ കനത്ത മഴ, നാശനഷ്ടം
മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ ലിമയിൽ ശനിയാഴ്ച ഉണ്ടായ കനത്ത മഴയില്‍ നാശനഷ്ടം. നിയാബാത്ത് മേഖലയിലാണ് മഴ ശക്തമായത്. റോഡുകളില്‍ വെള്ളം കെട്ടിനിന്നതോടെ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുകയും റോഡുകള്‍ തകരുകയും, സമീപത്തെ വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അല്‍ ഖാബ, അല്‍ അഖൂബ്, അല്‍ അഖ്, അല്‍ ഗബ്ബന്‍, ഖാര്‍ത്തൂം, അല്‍ അസ്ഫര്‍, അല്‍ ഖസീബ തുടങ്ങിയ വാദികള്‍ കവിഞ്ഞൊഴുകി.

ലിമയിലെ നിയാബാത്തില്‍ മഴയില്‍ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് ഖസബ് മുനിസിപ്പാലിറ്റിയുടെ ഡയരക്ടര്‍ ഹമദ് ബിന്‍ ഇബ്രാഹിം അല്‍ ശൂഹി വിലയിരുത്തല്‍ നടത്തി. ഈ പ്രദേശത്തെ ചില വീടുകള്‍ തകര്‍ന്നതും ഉള്‍പ്രദേശത്തെ റോഡുകള്‍ നശിച്ചതും മൂലം ഗതാഗതം തടസപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അല്‍ സൂര്‍, അല്‍ സബാബ, അല്‍ അഖബ്, അല്‍ ഹീന എന്നീ പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിച്ചത്.
ഇപ്പോള്‍ പ്രധാന റോഡുകള്‍ തുറക്കുന്നതിനായുള്ള പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടെന്നും, തകര്‍ന്ന പാതകള്‍ പുനര്‍നിര്‍മിച്ച് ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ നിരവധി വിലായത്തുകളിലും കനത്ത മഴ ലഭിച്ചിരുന്നു. അല്‍ റുഷ്താഖ് വിലായത്ത്, ഫലാജ് അല്‍ ഷറാഹ്, ഹജര്‍ ബാനി ഉമര്‍, വാദി ബാനി അവാഫ്, വാദി ബാനി ഗാഫിര്‍ ഗ്രാമങ്ങളിലും നാശനഷ്ടമുണ്ടായെന്ന് ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
English Summary: Heavy rainfall in Musandam Governorate’s Liwa region caused severe flooding, damaging roads and homes. Key areas like Al Khab, Al Aqoub, and Al Khaseeb were affected.