earthquake 08/05/25: അറബിക്കടലിലും കാസർകോട്ടും തുടർ ഭൂചലനങ്ങൾ; കേരളതീരത്ത് സുനാമി മുന്നറിയിപ്പ് ഇല്ല
ഇന്ന് പുലർച്ചെ കാസർകോടിന്റെ മലയോര മേഖലകളിൽ അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലിൽ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസർകോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അധികൃതർ. കടലിൽ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിന്റെ പരിധിയിൽ വരുന്ന മേഖലകളിലാണ് നേരിയ പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതായി ജനങ്ങൾ പറയുന്നത്. കോടോം ബേളൂർ, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, ബളാൽ പഞ്ചായത്തുകളിലാണ് മുഴക്കം അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മുഴക്കമുണ്ടായതിന് പിന്നാലെ വളർത്തുമൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിച്ചതായും പ്രദേശവാസികൾ പറയുന്നു.
ഭൂചലനത്തിന്റെ ആഘാതത്തിൽ തങ്ങളുടെ ഫോണുകൾ മേശകളിൽ നിന്ന് വീണുപോയതായും കട്ടിലുകൾ വിറച്ചതായും ആ പ്രദേശങ്ങളിലെ ചിലർ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, സുനാമി മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുകളോ പുറപ്പെടുവിച്ചിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ തന്നെ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു.