സിത്രാങ് ചുഴലിക്കാറ്റ് രൂപപ്പെട്ടു, കേരളത്തിൽ മഴ കുറയും

ബംഗാൾ ഉൾക്കടലിലെ മധ്യകിഴക്കൻ മേഖലയിൽ ഇന്ന് രാവിലെ രൂപപ്പെട്ട അതീതീവ്ര ന്യൂനമർദം (deep depression) ഇന്ന് വൈകിട്ട് സിത്രാങ് ചുഴലിക്കാറ്റായി മാറി. പശ്ചിമബംഗാളിലെ സാഗർ ദ്വീപിൽ നിന്ന് 580 കി.മി അകലെയും ബംഗ്ലാദേശിലെ ബാരിസലിൽ നിന്ന് തെക്ക് തെക്കുപടിഞ്ഞാറ് 740 കി.മി അകലെയുമാണ് നിലവിൽ സിത്രാങ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

ബംഗ്ലാദേശിൽ കരകയറും
ബംഗ്ലാദേശ് തീരം ലക്ഷ്യമാക്കിയാണ് സിത്രാങ് നീങ്ങുന്നത്. ബംഗ്ലാദേശിലെ സന്ദീപിനും തിൻകോന ദ്വീപിനും ഇടയിൽ ചൊവ്വാഴ്ച രാവിലെയോടെ ഇതു കരകയറുമെന്നാണ് നിരീക്ഷണം. ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ കനത്ത മഴ നാളെയും തുടരും.

തിത്‌ലിക്ക് ശേഷം സിത്രാങ്
2018 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തിത്‌ലി ചുഴലിക്കാറ്റിനു ശേഷം ഇതാദ്യമായാണ് ബംഗാൾ ഉൾക്കടലിൽ ഒക്ടോബറിൽ ചുഴലിക്കാറ്റുണ്ടാകുന്നത്. കഴിഞ്ഞ 131 വർഷത്തിനിടെ ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ 61 ചുഴലിക്കാറ്റുകളാണ് ഉണ്ടായതെന്ന് റീജ്യനൽ സ്പ്‌ഷെലൈസ്ഡ് മീറ്റിയോറളോജിക്കൽ സെന്ററിന്റെ കണക്കുകൾ പറയുന്നു. സാധാരണ ഒരു വർഷം ശരാശരി 5 ന്യൂനമർദങ്ങളാണ് ബംഗാൾ ഉൾക്കടലിൽ ഉണ്ടാകാറുള്ളത്. 1999 ൽ ഒഡിഷ തീരത്ത് കനത്ത നാശം വിതച്ച സൂപ്പർ ചുഴലിക്കാറ്റും ഒക്ടോബറിലാണ് ഉണ്ടായത്.

കേരളത്തിൽ മഴ കുറയും, ചൂട് കൂടും

ചുഴലിക്കാറ്റ് രൂപ്പപെട്ടതിനെ തുടർന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മഴ കുറയാൻ സാധ്യത. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ടക്കാറ്റ് കേരളത്തിലേക്കും പ്രവേശിക്കുന്നതാണ് കാരണം. കഴിഞ്ഞദിവസം ന്യൂനമർദ്ദം രൂപപ്പെട്ടപ്പോൾ ബംഗാൾ ഉൾക്കടലിൽ നിന്നും കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഈർപ്പ പ്രവാഹം ഉണ്ടായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിക്കാൻ കാരണമായത്. എന്നാൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഈർപ്പത്തേയും ന്യൂനമർദ്ദം ആകർഷിക്കുന്നുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലേക്ക് വടക്കു പടിഞ്ഞാറ് ഇന്ത്യ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രവേശിക്കാൻ തുടങ്ങി. ഇതോടെ കേരളത്തിൽ പകൽ ചൂട് കൂടുകയും മഴ കുറയുകയും ചെയ്യുമെന്നാണ് Metbeat Weather നിരീക്ഷകരുടെ അഭിപ്രായം. ഈ മാസം അവസാനത്തിനുശേഷം തുലാവർഷം കേരളത്തിൽ എത്തും. അതിനിടക്ക് ഏതാനും ദിവസം വരണ്ട കാലാവസ്ഥയും കേരളത്തിൽ പ്രതീക്ഷിക്കാവുന്നതാണ്. ന്യൂനമർദ്ദം കരകയറിയതിനുശേഷം ബംഗാൾ ഉൾക്കടലിലെ കാറ്റിന്റെ പാറ്റേണിൽ മാറ്റം വരികയും തുലാവർഷം സജീവമാവുകയും ചെയ്യും. പടിഞ്ഞാറൻ മൺസൂൺ ദക്ഷിണേന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ വടവാങ്ങും. അതിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. അതേസമയം തെക്കുപടിഞ്ഞാൺ മൺസൂൺ വിടവാങ്ങിയ ബംഗാൾ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ ന്യൂനമർദ ത്തിന്റെ ഭാഗമായി ശക്തമായ മഴ ലഭിക്കും.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment