തീരാദുരിതം; ഉത്തരേന്ത്യയിൽ 24 മണിക്കൂറിനിടെ 20 മരണം

ഉത്തരേന്ത്യയിൽ തീരാ ദുരിതം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഉത്തരേന്ത്യയിൽ നാലു സംസ്ഥാനങ്ങളിലായി ഇരുപതോളം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. പഞ്ചാബിൽ 10 പേർ മരിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണ് മറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ സംസ്ഥാനങ്ങളിൽ കൃഷിയ്ക്കും വ്യാപക നാശനഷ്ടമുണ്ടായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻപോലുമാകാതെ കുടുങ്ങികിടക്കുകയാണ്. ഉത്തരാഖണ്ഡിൽ ഉത്തരകാശി-ഗംഗോത്രി ഹൈവേയില്‍ മൂന്ന് വാഹനങ്ങളിൽ പാറക്കഷ്ണങ്ങൾ വന്നിടിച്ച് നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.മധ്യപ്രദേശിലെ ദേവാസിൽ നിന്നുള്ള മൂന്ന് തീർത്ഥാടകരും ഹരിയാനയിൽ നിന്നുള്ള ഇവരുടെ ഡ്രൈവറുമാണ് മരണപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഗംഗോത്രി ക്ഷേത്രത്തില്‍ നിന്ന് മടങ്ങവെ ഉത്തരകാശി ജില്ലയിലെ ഗംഗ്‌നാനിയിൽ വെച്ചായിരുന്നു അപകടം. തീർത്ഥയാത്ര സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് പാറകളും അവശിഷ്ടങ്ങളും വന്ന് പതിക്കുകയായിരുന്നു. മറ്റ് മൂന്ന് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ഋഷികേശിലെ എയിംസിലേക്ക് മാറ്റി.പലയിടങ്ങളിലും റോഡുകൾ തകർന്നു.

മഴ കൂടുതൽ ബാധിച്ചത് ഹിമാചലിനെ

ഹിമാചല്‍പ്രദേശില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 31 പേര്‍ മരിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്താകെ 80ലേറെ മരണമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ 1,300 റോഡുകള്‍ അടച്ചിട്ടു. മൂന്ന് ദിവസത്തിനിടെ 40 പാലങ്ങള്‍ തകര്‍ന്നു. ഹരിയാനയില്‍ ഞായറാഴ്ച മുതല്‍ പെയ്ത മഴയില്‍ ഏഴുമരണം റിപ്പോർട്ട് ചെയ്തു. കുരുക്ഷേത്ര ജില്ലയില്‍ കനാൽ തകർന്ന് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കമുണ്ടായ പഞ്ചാബിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സത്‌ലജ് നദിയിൽ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് ഫാസിൽകയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യുപിയിൽ ആഗ്രയും പ്രയാഗ്‌രാജും ഉൾപ്പെടെ യമുനയിലും ഗംഗയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.

അതേസമയം ചൊവ്വാഴ്ചയോടെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താൻ സംസ്ഥാനങ്ങൾക്കായിട്ടില്ല.നിലവിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുക, ദുരിതാശ്വാസ നടപടികൾ വേഗത്തിലാക്കുക എന്നിവയ്ക്കാണ് സംസ്ഥാന സർക്കാരുകൾ പ്രാഥമിക പരിഗണന നൽകുന്നത്. 

കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കേരളത്തില്‍ നാളെ മുതല്‍ ശനി വരെ കേരളത്തില്‍ വീണ്ടും മഴക്ക് സാധ്യത. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മഴ മധ്യ, വടക്കന്‍ ജില്ലകളില്‍ ശക്തിപ്പെടുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. വടക്കന്‍ കേരളം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തിയും സജീവമാണ്. കേരളത്തില്‍ മഴ തിരികെയെത്തുമെങ്കിലും തീവ്രമഴക്കുള്ള സാഹചര്യം ഈ ആഴ്ചയില്ലെന്നാണ് മെറ്റ്ബീറ്റ്മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment