ഹിമാചലിലും ഉത്താരാഖണ്ഡിലും മേഘ വിസ്ഫോടനം ; മഴക്കെടുതിയിൽ 26 മരണം

ഉത്തരേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതികളിൽ 26 മരണം. ഹിമാചൽ പ്രദേശിൽ പതിനഞ്ചും, ഉത്തരാഖണ്ഡിലും, ഒഡീഷയിൽ നാലും, ജമ്മു കശ്മീരിൽ രണ്ട് പേരും ജാർഖണ്ഡിലും ഒരാളും മരിച്ചതായാണ് വിവരം. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ചക്കി നദിക്ക് കുറുകെയുള്ള റെയിൽപാളം പൂർണമായി തകർന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഇന്ന് പുലർച്ചെയോടെ മേഘവിസ്‌ഫോടനമുണ്ടായതാണ് പ്രളയ തീവ്രത കൂട്ടിയത്. നദികൾ കരകവിഞ്ഞൊഴുകിയതിന് പിന്നാലെ ജനവാസ മേഖലകൾ ഉൾപ്പടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തമസ, സോങ്ങ്, ചക്കി നദികളിൽ നിന്ന് ജലം കുത്തിയൊഴുകി വന്നതോടെ നിരവധി പാലങ്ങളും റോഡുകളും തകർന്നു.കാൻഗ്ര ജില്ലയിലെ ചക്കി നദിക്ക് മുകളിലൂടെയുള്ള റെയിൽപ്പാലം പൂർണമായി തകർന്നു .
ഹിമാചലിലെ മണ്ടിയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായതായി ജില്ലാ കലക്ടർ അറിയിച്ചു. .കാൻഗ്ര,ചമ്പ,മണ്ഡി, കുളു, ഷിംല, സിർമോർ, സോളൻ, ഹമിർപൂർ, ഉന, ബിലാസ്പൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസം കനത്ത മഴ തുടരും. ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെ വെള്ളം കയറി സാർഖേത് ഗ്രാമം ഒറ്റപ്പെട്ടു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
രണ്ടിടങ്ങളിലും ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ജമ്മു കശ്മീരിലെ ഉദ്ദംപൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് മൂന്ന് വയസ്സുകാരിയും, രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചത്. ഒഡീഷയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. ജാർഖണ്ഡിലും മതിലിടിഞ്ഞ് ഒരു സ്ത്രീ മരിച്ചു. മഴ കനത്തതോടെ ജാർഖണ്ഡിലേക്കുള്ള രണ്ട് വിമാന സർവ്വീസുകൾ റദ്ദാക്കി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ തുടർച്ചയായി പെയ്ത മഴയിൽ താഴ്‌നന് പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ യമുനാ നദികളിലും അപകടമാം വിധം ജലനിരപ്പ് ഉയർന്നു.


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment