Chennai rain update 04/12/23 : രാത്രിയും മഴ തുടരും, മിഗ്‌ജോം നല്‍കിയത് റെക്കോര്‍ഡ് മഴ

Chennai rain update 04/12/23 : രാത്രിയും മഴ തുടരും, മിഗ്‌ജോം നല്‍കിയത് റെക്കോര്‍ഡ് മഴ

ചെന്നൈയില്‍ പെയ്യുന്ന പേമാരിയും ശക്തമായ കാറ്റും അടുത്ത 6 മണിക്കൂര്‍ കൂടി തുടരും. ഇതിനകം പലയിടത്തും തീവ്രമഴ ലഭിച്ചു. ചുഴലിക്കാറ്റിലും പ്രളയത്തിലും മരണ സംഖ്യ ആറായി. അഞ്ചു പേരുടെ മരണം ചെന്നൈ പൊലിസ് സ്ഥിരീകരിച്ചു. നാളെ (ചൊവ്വ) രാവിലെ 9 വരെ ചെന്നൈ വിമാനത്താവളം അടച്ചു. ചെന്നൈയില്‍ നിന്ന് ഈ സമയം ഒരു സര്‍വിസും ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. വിമാനത്താവളത്തിലും റണ്‍വേയിലും വെള്ളം കയറി. കരസേനയുടെ 12 മദ്രാസ് യൂനിറ്റ് ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

എട്ടു വര്‍ഷം മുന്‍പത്തെ തീവ്ര മഴ റെക്കോര്‍ഡും തകര്‍ത്താണ് മഴ പുരോഗമിക്കുന്നത്. 70-80 വര്‍ഷങ്ങള്‍ക്കിടെ ഇത്രയും ശക്തനായ മഴ കണ്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാളെ തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ക്കും അവധിയാണ്.

വൈകിട്ട് 5.30 നുള്ള ഉപഗ്രഹ ചിത്രം അനുസരിച്ച് ചെന്നൈയില്‍ നിന്ന് 80 കി.മി മാത്രം അകലെയാണ് മിഗ്‌ജോം ചുഴലിക്കാറ്റുള്ളത്. ആന്ധ്രാപ്രദേശിലെ നല്ലൂരില്‍ നിന്ന് 120 കി.മി അകലെയുമാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സേവനം തുറന്നു.

Toll Free Numbers: 1913, 25619206/ 207/ 208 (Chennai corporation)

18004254355 and 18004251600 (Tambaram corporation)

18004255109 (Avadi corporation)

ഇന്ന് രാത്രിയോടെ മിഗ്‌ജോം ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ട് അതിശക്തമായ ചുഴലിക്കാറ്റായി. ചുഴലിക്കാറ്റിന്റെ ബാന്‍ഡുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പകുതി ഭാഗം കരയില്‍ കയറിയാണ് സ്ഞ്ചരിക്കുന്നത്. രാത്രി വൈകിയും നാളെ പുലര്‍ച്ചെയുമായി ചെന്നൈയിലെ മഴയില്‍ കുറവുവരികയും നല്ലൂര്‍ ഉള്‍പ്പെടുന്ന ആന്ധ്രാപ്രദേശ് മേഖലയിലേക്ക് മഴയും കാറ്റും കൂടുകയും ചെയ്യും.

റെക്കോര്‍ഡ് തിരുത്തി മഴ

ചെന്നൈയില്‍ മിഗ്‌ജോം ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള പ്രളയവും തീവ്രമഴയും സമീപകാല റെക്കോര്‍ഡുകള്‍ ഭേദിച്ചു. ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ നുങ്കമ്പാക്കത്ത് 23.0 സെ.മി മഴയാണ് രേഖപ്പെടുത്തിയത്. രാവിലെ 7.30 വരെ 10 സെമി ആയിരുന്നു ഇവിടെ ലഭിച്ച മഴ. 35 മണിക്കൂറിലെ മഴ ലഭ്യത 43 സെ.മി ആണ്.

നേരത്തെ 2015 ല്‍ നുങ്കമ്പാക്കത്ത് 29.4 സെ.മി മഴ 24 മണിക്കൂറില്‍ ലഭിച്ചിരുന്നു. മീനമ്പാക്കത്ത് 34.5 സെ.മി ഉം താമ്പരത്ത് 49.4 സെ.മി ഉം ചെമ്പാരമ്പക്കത്ത് 47.5 സെ.മി ഉം മഴയാണ് 2015 ല്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് നുങ്കമ്പാക്കത്ത് 36 മണിക്കൂറില്‍ 44 സെ.മിഉം മീനമ്പാക്കത്ത് 43 സെ.മി ഉം ചെമ്പരമ്പാക്കത്ത് 32 സെ.മി ഉം മഴ രേഖപ്പെടുത്തി.

കരകയറല്‍ നാളെ

നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് നല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലുള്ള ബപാട്‌ലയിലാണ് ചുഴലിക്കാറ്റ് കരകയറുക. ആന്ധ്രാപ്രദേശില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment