ശക്തമായ കാറ്റില്‍ മരം വീണ് 3 മരണം, കാറ്റും മഴയും എപ്പോള്‍ കുറയും
കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്കും കാറ്റിനും സാധ്യത. കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മൂന്നു പേര്‍ കാറ്റില്‍ മരം വീണതിനെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് തെറ്റുമ്മല്‍ എനിയാടന്‍ വീട്ടില്‍ ചന്ദ്രന്‍ (78), പത്തനംതിട്ട കോട്ടാങ്ങല്‍ വെള്ളിക്കരയില്‍ ബേബി ജോസഫ് (60), ഇടുക്കി കുമളി ചക്കുപ്പള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് ഗൂഡല്ലൂര്‍ കെ.ജി പെട്ടി സ്വദേശി സുധ (50) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ കനത്ത കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മല്‍ ഉന്നതിയിലെ എനിയാടന്‍ വീട്ടില്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. ചന്ദ്രനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബംഗാളിനു മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദം (ഡിപ്രഷന്‍) ഉത്തരേന്ത്യയിലടക്കം മഴ ശക്തിപ്പെടുത്തുന്നുണ്ട്. മണിക്കൂറില്‍ 25 കി.മി വേഗതയില്‍ ഈ സിസ്റ്റം പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുകയാണ്. ഇന്ന് ഈ സിസ്റ്റം ജാര്‍ഖണ്ഡിനു മുകളിലെത്തും. ഈ മേഖലയില്‍ മണ്‍സൂണ്‍ മഴപാത്തിയും സജീവമായി നിലകൊള്ളുന്നു.
ഇതൊടൊപ്പം കേരള തീരം മുതല്‍ മഹാരാഷ്ട്ര വരെ നീളുന്ന തീരദേശ ന്യൂനമര്‍ദപാത്തിയും (Offshore Trough) നിലകൊള്ളുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ കനത്ത മഴ
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ സാധ്യതയെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ ഇന്ത്യയിലും മഹാരാഷ്ട്രയിലും റെഡ് അലര്‍ട്ടാണ്.
മഴ എപ്പോള്‍ കുറയും
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ശക്തമായ കാറ്റും മഴയും നാളെ (ഞായര്‍) ഉച്ചയ്ക്ക് ശേഷം കുറയുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയിലുള്ള Thundersquall (മേഘരേഖ കാറ്റ്) വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കാറ്റ് വടക്കന്‍ കേരളത്തിലേക്കും
ഇന്നലെ തെക്കന്‍ ജില്ലകളില്‍ വീശിയടിച്ച് നാശം വരുത്തിയ ശക്തമായ കാറ്റ് ഇന്നു മുതല്‍ വടക്കന്‍ ജില്ലകളിലും. ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ ശക്തമായ കാറ്റുണ്ടായി. കൂത്തുപറമ്പ് കാറ്റില്‍ മരം വീണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ന്നു. തെറ്റുമ്മലില്‍ കാറ്റില്‍ മരം വീണു മരിച്ച ചന്ദ്രന്റെ വീട്ടില്‍ 3 പേരാണുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് വൈദ്യുതി മുടങ്ങി. കൂത്തുപറമ്പ് പലയിടത്തും മരംവീണ് നാശനഷ്ടമുണ്ട്.

പത്തനംതിട്ടയില്‍ ഇന്നലെയാണ് ബേബി ജോസഫ് മരം വീണ് മരിച്ചത്. ഡ്രൈവറായ ബേബിയും ഭാര്യ ജ്യോതിയുമാണ് വീട്ടിലുണ്ടായിരുന്നത്. ജ്യോതി അപകടസമയം സഹോദരിയുടെ വീട്ടിലായിരുന്നു. വീടിനോടു ചേര്‍ന്നുള്ള വിറകുപുരയ്ക്ക് സമീപമാണ് ബേബിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഷെഡില്‍പോയ സമയത്ത് മരം ഷെഡിനു മുകളിലേക്ക് വീഴുകയായിരുന്നു. മക്കള്‍: മിലന്‍, മെര്‍ലിന്‍
കുമളിയില്‍ മരിച്ച ചക്കുപള്ളത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് മരിച്ച സുധ തോട്ടം തൊഴിലാളിയാണ്. ചക്കുപള്ളം എസ്.ടി.ബി എസ്‌റ്റേറ്റില്‍ ജോലിക്കിടെ ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെയാണ് അപകടം. ഉടനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
എറണാകുളം ജില്ലയിൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്
അവധി
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ( ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടികൾ സ്വീകരിക്കേണ്ടതാണ് എന്നും അറിയിപ്പിൽ പറയുന്നു.
മഴ, കാറ്റ് കോട്ടയം ജില്ലയിലും അവധി
മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Please Refresh Page News Updating….
വാര്‍ത്തകള്‍, ചിത്രങ്ങള്‍, വിഡിയോകള്‍, അറിയിപ്പുകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.