മുല്ലപ്പെരിയാർ ഉച്ചയ്ക്ക് 12ന് തുറക്കും, ജാഗ്രത നിർദ്ദേശം
വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്നുച്ചയ്ക്ക് 12 മണിക്ക് തുറക്കും. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു. സെക്കന്റില്‍ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുകയെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദേശിച്ചു.
ഡാമിൻറെ 13 ഷട്ടറുകളും ഉച്ചക്ക് 12 മണിയോടെ 10 cm ഉയർത്താനാണ് തീരുമാനമെന്ന് തേക്കടി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. 250 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും.

കേരളത്തിൽ മുല്ലപ്പെരിയാർ ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. 20 ക്യാമ്പുകൾ ആണ് ഇതിനായി തുടങ്ങിയത്.
പകൽ സമയത്ത് മാത്രമേ ഡാം തുറക്കാവു എന്ന് കേരളം തമിഴ്നാടിനോട് നിർദ്ദേശിച്ചിരുന്നു. റവന്യൂ, പോലീസ് അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. കൂടുതൽ അളവിൽ വെള്ളം പുറത്തുവിടാൻ സാധ്യതയില്ലാത്തതിനാൽ, പെരിയാറിന്റെ കരകളിൽ അപകടകരമായ രീതിയിൽ വെള്ളം കയറാൻ സാധ്യതയില്ല. എന്നിരുന്നാലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.