വയനാട്ടിലേക്ക് പദ്ധതി : ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയും, രാമച്ചത്തിന്റെ വേരുകൾ, ആശയം പങ്കുവെച്ച് യുഎസ് മലയാളി

വയനാട്ടിലേക്ക് പദ്ധതി : ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയും, രാമച്ചത്തിന്റെ വേരുകൾ, ആശയം പങ്കുവെച്ച് യുഎസ് മലയാളി

കേരളത്തിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടലും മണ്ണിടിച്ചിലും സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് എങ്ങനെ തടയാമെന്നു ഗഹനമായി ചിന്തിക്കുമ്പോൾ, വളരെ ലളിതവും ശക്തവുമായ പ്രതിരോധ മാർഗം മുന്നോട്ടു വചിരിക്കുകയാണ് യുഎസ് മലയാളിയും സംരംഭകനും ഗവേഷകനുമായ ഡോ.മാണി സ്കറിയ. നമ്മുടെ നാട്ടിൽ ഒരുകാലത്ത് സുലഭമായിരുന്ന രാമച്ചത്തിന്റെ അദ്ഭുത സിദ്ധികളെക്കുറിച്ച‌ു ഗവേഷണം നടത്തുകയും കൃഷിയിടത്തിലുൾപ്പെടെ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തതിന്റെ അനുഭവത്തിലാണു പുതിയ പദ്ധതി മാണി സ്കറിയ മുന്നോട്ടു വെക്കുന്നത് . വയനാട്ടിലും പശ്ചിമഘട്ട മലനിരകളിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിലും ശാസ്ത്രീയമായി രാമച്ചം നട്ടുപിടിപ്പിച്ചാൽ ഉരുൾപൊട്ടൽ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് മാണി സ്കറിയ പറയുന്നു.

മണ്ണൊലിപ്പ് തടയുന്നതിനു രാമച്ചം സഹായിക്കുമെന്നു പൂർവികർക്കു കൃത്യമായി അറിയാവുന്ന കാര്യമാണ് . എന്നാൽ വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽപോലും തടയാൻശേഷിയുള്ള ചെടിയാണ് രാമച്ചമെന്നു പലർക്കും അറിയില്ല എന്നതാണ് സത്യം. രാമച്ചം ഭാരതത്തിലെ പുരാണങ്ങളുമായി ഏറെ ബന്ധമുള്ള ചെടിയാണ് . രാമന് ഏറെ ഇഷ്ടമുള്ള സത്യമാണ് ഇത്. ‘വെട്ടിയ വേര്’ എന്നാണ് ഇതിനെ തമിഴിൽ വിളിക്കുന്നത്. ഇംഗ്ലിഷുകാർ ‘വെറ്റിവർ’ (Vetiver) എന്നാക്കി. പല രാജ്യങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയുന്നതിനു രാമച്ചം നട്ടുപിടിപ്പിച്ചു ഫലം കണ്ടിട്ടുണ്ട്. മാണി സ്കറിയ രാമച്ചത്തെ കൃഷിയിടത്തിൽ വളർത്തുന്നതും വ്യാവസായികാടിസ്ഥാനത്തിൽ ചെടിയുടെ ഗുണങ്ങൾ കണ്ടെത്തിയതും 2021 മുതലാണ് . വയനാട്ടിലെ ഉരുൾപൊട്ടൽ വാർത്തകൾ വന്നപ്പോൾ രാമച്ചം എന്തുകൊണ്ട് വയനാട്ടിലും ഉപയോഗിച്ചുകൂടാ എന്ന് മാണി സ്കറിയ. ഇത്തരം പ്രകൃതി ദുരന്തങ്ങളെ ഒരു പരിധി വരെയെങ്കിലും തടയാൻ രാമച്ചത്തിനു സാധിക്കുമെന്നാണ് മാണി സ്കറിയയുടെ കണ്ടെത്തൽ . യുഎസ് സിട്രസ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ മാണി സ്കറിയയുെട തോട്ടത്തിൽ രണ്ടു ഡസൻ സിട്രസ് (നാരങ്ങ വർഗങ്ങൾ) വകഭേദങ്ങളാണു വളർത്തി വരുന്നത് . രാമച്ചം എങ്ങനെ ഇത്തരം പ്രദേശങ്ങളിൽ ഉപയോഗിക്കാമെന്നും ഫലങ്ങളെക്കുറിച്ചും മാണി സ്കറിയ പറയുന്നു .

രാമച്ചത്തിന്റെ പ്രത്യേകതകൾ

ആദ്യ വർഷത്തിനുള്ളിൽ 3-4 മീറ്റർ വരെ ആഴത്തിൽ വേരുകൾ വളരും. വേരുകൾ ലംബമായി മണ്ണിലേക്ക് ഇറങ്ങുകയും മണ്ണിന് കൂടുതൽ ഉറപ്പ് നൽകുകയും ചെയ്യും. വേരുകൾക്ക് മണ്ണിനടയിൽ മതിൽ പോലെ പ്രവർത്തിക്കാൻ സാധിക്കും. മണ്ണൊലിപ്പ്, മണ്ണിന്റെ ഈർപ്പം നിലനിർത്തൽ, ഭൂഗർഭജല റീചാർജിങ് എന്നിവ വർധിപ്പിക്കും. കനത്ത മഴയിൽ പലപ്പോഴും മണ്ണിടിച്ചിലിനു കാരണമാകുന്ന ഹൈഡ്രോളിക് മർദം ലഘൂകരിക്കുന്നതിനും ഇതുവഴി സാധിക്കുന്നു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രതിരോധിക്കാൻ രാമച്ചം നടുന്നതിലൂടെ സാധിക്കുമെന്നു ലോകമെമ്പാടുമുള്ള നിരവധി പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ചതാണ്. തുടർച്ചയായി മണ്ണിടിച്ചിലും പ്രകൃതി ദുരന്തങ്ങളും നേരിട്ടിരുന്ന സ്ഥലങ്ങളിൽ രാമച്ചം നട്ടുപിടിപ്പിച്ചതിലൂടെ ഉത്തരം പ്രശ്നങ്ങൾ ഗണ്യമായി കുറയ്ക്കാനായി.

വറ്റാത്ത പുല്ല്

രാമച്ചം ശക്തമായ വേരുകളുള്ള ജലാംശം വറ്റാത്ത പുല്ലാണ്. രാമച്ചത്തിന്റെ വേരുകൾ എട്ടു മാസം കൊണ്ട് 12 മുതൽ 15 അടി വരെ നീളത്തിൽ എത്തും. വലിയ മഴ പെയ്യുമ്പോൾ കൂടുതൽ വെള്ളത്തെ നേരെ മണ്ണിനടിയിലേക്കു കൊണ്ടുപോകും. രാമച്ചത്തിന്റെ വേരുകൾ ബാങ്ക് പോലെയാണു പ്രവർത്തിക്കുന്നത്. മഴ പെയ്യുമ്പോൾ അധികം വരുന്ന വെള്ളം ഭൂഗർഭ ജലത്തിലേക്ക് എത്തിക്കും. ജലം കടലിലേക്കൊഴുകി പാഴായിപ്പോകുന്നതു തടയും. അതുപോലെ ആഴത്തിലുള്ള ജലം വലിച്ചു മുകളിലേക്കു കൊണ്ടുവരുന്നതിനും രാമച്ചത്തിന്റെ വേരുകൾ സഹായിക്കും. അതുവഴി ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുകയും ചെയ്യും. അങ്ങനെ ബാങ്കിൽ പണം നിക്ഷേപിക്കുന്നതുപോലെ ജലം സംരക്ഷിച്ചു നിർത്താൻ സാധിക്കുന്നു.

‘‘രാമച്ചം വളരെ മുമ്പ് തന്നെ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളതാണ്. എന്നാൽ രാമച്ചത്തിന് ഇത്രമാത്രം ശേഷിയുണ്ടെന്ന കാര്യം പലർക്കും അറിയില്ല. രാമച്ചത്തിന്റെ ഗുണങ്ങളെക്കുറിച്ച് മുൻപുണ്ടായിരുന്ന അറിവുകൾ പൊടി തട്ടിയെടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. വർഷങ്ങളായി രാമച്ചവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് വയനാട്ടിൽ ദുരന്തമുണ്ടായത്. ഇതോടെയാണ് വയനാട്ടിലും രാമച്ചം നട്ടുപിടിപ്പിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കാൻ തുടങ്ങിയത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയതോതിൽ തടയാനാകും. ഞാൻ ഇതിന് ഒരു നിമിത്തമാകുന്നുവെന്നേയുള്ളു’’.

മണ്ണൊലിപ്പ് തടയൽ

ഭൂമിക്കടിയിൽ മതിലുപോലെ പ്രവർത്തിക്കാൻ രാമച്ചത്തിന്റെ വേരുകൾക്ക് സാധിക്കും. കോൺക്രീറ്റിനു ബലം നൽകുന്നത് സിമന്റാണ്. ലൈം, കളിമണ്ണ്, ജിപ്സം, വെള്ളം, ഫൈബർ എന്നിവയെല്ലാം ചേർന്നാണ് സിമന്റ് പ്രവർത്തിക്കുന്നത്. സിമന്റിൽ കാണുന്ന എല്ലാ വസ്തുക്കളും മണ്ണിലുണ്ട്. രാമച്ചത്തിന്റെ നീണ്ട വേരുകൾ മണ്ണിൽ ഫൈബർ പോലെ പ്രവർത്തിക്കും. അതുകൊണ്ട് മണ്ണിനടിയിൽ വേരുകൾക്ക് കോൺക്രീറ്റ് മതിൽ പോലെ പ്രവർത്തിക്കാൻ സാധിക്കും. മലഞ്ചെരിവുകളിൽ ശാസ്ത്രീയമായി വേണം രാമച്ചം നടാൻ. വെറുതെ നട്ടതുകൊണ്ടു കാര്യമില്ല. മലയുടെ ചെരിവും മറ്റും പരിഗണിച്ചശേഷമാണ് എങ്ങനെ നടണമെന്ന കാര്യത്തിൽ തീരുമാനിക്കാൻ. ഇങ്ങനെ രാമച്ചം നട്ട് മണ്ണിടിച്ചിലും ഉരുൾപൊട്ടലും തടയുകയോ തീവ്രത ഇല്ലാതാക്കുകയോ ചെയ്യാൻ സാധിക്കും.

കളനിയന്ത്രണം

കളയെ നിയന്ത്രിക്കുന്നതിനു ഞങ്ങളുടെ തോട്ടത്തിൽ മരുന്നുകൾ ഉപയോഗിക്കാറില്ല. പകരം നീരാവിയാണ് ഉപയോഗിച്ചിരുന്നത്. വളരെ ചെലവേറിയ പ്രവർത്തിയാണിത്. ഇതോടെയാണു കള നിയന്ത്രിക്കുന്നതിനും രാമച്ചം ഉപയോഗിക്കാൻ സാധിക്കുമെന്നു കണ്ടെത്തിയത്. രാമച്ചത്തിന്റെ ഇലകൾ വെട്ടി പുതയിട്ടാൽ ആറു മാസം വരെ അങ്ങനെ കിടക്കും. അതുകൊണ്ട് മറ്റു ചെടികൾ വളർന്നുവരില്ല. ഇല വെട്ടിയാലും വളരെ വേഗത്തിൽ തന്നെ രാമച്ചം കിളിർത്തുവരികയും ചെയ്യും.

വയനാട്ടിലേക്കും പദ്ധതി

കുടുംബശ്രീ ഉൾപ്പെടെയുള്ള സംഘങ്ങളുടെ സഹകരണത്തോടെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ രാമച്ചം വച്ചുപിടിപ്പിച്ചു പരിപാലിക്കാനായി പദ്ധതി തയാറാക്കുകയാണ് മാണി സ്കറിയ. സന്നദ്ധ പ്രവർത്തകരുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും സഹകരണത്തോടെ, ഏതൊക്കെ സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ സാധ്യതയുള്ളതെന്നു കണ്ടെത്തി അവിടങ്ങളിൽ ശാസ്ത്രീയമായി രാമച്ചം വച്ചുപിടിപ്പിക്കുന്നതിനാണ് ആലോചിക്കുന്നത്. പത്ത് ലക്ഷം തൈകൾ നട്ടുപിടിപ്പിക്കുന്നതിനാവശ്യമായ ചെലവുകൾ മാണി സ്കറിയ വഹിക്കും.

ഒപ്പം രാമച്ചം നട്ടുപിടിപ്പിക്കുന്നതിന്റെ നേട്ടങ്ങളെക്കുറിച്ച് ആളുകൾക്ക് അവബോധം നൽകുകയും അതുവഴി ആളുകൾ സ്വന്തം നിലയ്ക്ക് രാമച്ചം വച്ചുപിടിപ്പിക്കുന്നതുമാണു പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത് മാണി സ്കറിയ പറയുന്നു.

കോട്ടയം ടു ടെക്സസ്

കോട്ടയത്ത് ജനിച്ചുവളർന്ന് യുഎസിൽ ഗവേഷണവും വ്യവസായവും നടത്തുന്ന ഡോ. മാണി സ്കറിയ രാമച്ചത്തിന്റെ വിവിധങ്ങളായ ഗുണഫലങ്ങളെക്കുറിച്ചു പഠിക്കുകയും വ്യാവസായികാടിസ്ഥാനത്തിൽ വിനിയോഗിക്കുകയും ചെയ്ത ആളാണ്. െടക്സസിൽ താമസിക്കുന്ന കൃഷി ശാസ്ത്രജ്ഞനും വ്യവസായിയുമായ മാണി സ്കറിയയുടെ നേതൃത്വത്തിലുള്ള സംരംഭമാണ് യുഎസ് സിട്രസ്. ഗുണനിലവാരമുള്ള നാരങ്ങകൾ ഉത്പാദിപ്പിക്കുകയാണ് കമ്പനി ചെയ്യുന്നത്. പ്രകൃതിക്ഷോഭം വ്യവസായത്തെ സാരമായി ബാധിച്ചതോടെയാണ് മാണി സ്കറിയ പ്രതിരോധ മാർഗങ്ങൾ തേടിയത്. ടെക്സസിലെ നാരങ്ങാത്തോട്ടങ്ങളിൽ ഒരു മില്യൻ രാമച്ചം ചെടികൾ വച്ചുപിടിപ്പിക്കുകയായിരുന്നു പദ്ധതി. അലബാമയിലെ എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ ഡോ.എസ്. മെൻഡ്രെഡിയുടെയും വിയറ്റ്നാമിൽനിന്നുള്ള ശാസ്ത്രജ്ഞനായ ഡോ.ലാം ഡോങ്ങിന്റെയും നിർദേശങ്ങളും തേടി. തുടർന്നു കൂടുതൽ കൃഷിയിടങ്ങളിൽ സിട്രസുകൾക്കിടയിൽ രാമച്ചം നടുകയായിരുന്നു.

1952ൽ കോട്ടയം ജില്ലയിലെ അമയന്നൂരിലാണ് മാണി സ്കറിയ ജനിച്ചത്. 1979ൽ യുഎസിലെ പർഡ്യു യൂണിേവഴ്സിറ്റിയിൽനിന്ന് പ്ലാന്റ് പത്തോളജിയിൽ പിഎച്ച്ഡി കരസ്ഥമാക്കി. 1988ൽ ടെക്സസിലെ എ ആൻഡ് എം യൂണിവേഴ്സിറ്റി കിങ്സ്വില്ലേ സിട്രസ് സെന്ററിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിതനായി. പിന്നീട് അദ്ദേഹം നാരങ്ങകളുടെ (സിട്രസ്) ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. നഴ്സറി ഉടമകളുമായി ചേർന്നു നടത്തിയ നീക്കം പിന്നീട് വ്യാവസായിക അടിസ്ഥാനത്തിൽ വികസിപ്പിക്കുകയായിരുന്നു. വൈകാതെ യുഎസ് സിട്രസ് എന്ന കമ്പനി സ്ഥാപിച്ചു മുന്നോട്ടു പോകുകയുമായിരുന്നു. പ്രകൃതി ക്ഷോഭത്തിൽ വലിയ നഷ്ടം നേരിടേണ്ടി വന്നതോടെയാണു പുതിയ മാർഗങ്ങൾ തേടിയതും രാമച്ചത്തിന്റെ അദ്ഭുത സിദ്ധികളെ ഉപയോഗപ്പെടുത്തിയതും. ഇതോടെ കാറ്റിലും മഴയിലുമുണ്ടാകുന്ന നഷ്ടം പ്രതിരോധിക്കാനായി. ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ജന്മദേശത്തും രാമച്ചത്തെ ഉപയോഗപ്പെടുത്താൻ മാണി സ്കറിയ പദ്ധതി തയാറാക്കുന്നത്.

This contant is originally published by manorama online

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment